ബോയിങ് 787 വിമാനങ്ങളില്‍ കര്‍ശന നിരീക്ഷണം; സുരക്ഷ പരിശോധന ശക്തമാക്കാന്‍ കേന്ദ്ര നിര്‍ദേശം; പറന്നുയരും മുമ്പ് ആറ് പരിശോധനകള്‍ പൂര്‍ത്തിയാക്കണമെന്ന് ഡിജിസിഎ

അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് 265 പേര്‍ മരിച്ച സംഭവത്തില്‍ ബോയിങ് വിമാനങ്ങളുടെ സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശിച്ച് കേന്ദ്രം. ബോയിങ് 787 ഡ്രീംലൈനര്‍ വിമാനങ്ങളുടെ സുരക്ഷാ പരിശോധന കര്‍ശനമാക്കണമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നിര്‍ദേശിച്ചു.

27 ബോയിങ് 787-8 വിമാനങ്ങളും ഏഴ് ബോയിങ് 787-9 വിമാനങ്ങളുമടക്കം 33 ബോയിങ് വിമാനങ്ങളാണ് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയ്ക്കുള്ളത്. പ്രാദേശിക ഡിജിസിഎ ഓഫീസുകളുമായി ഏകോപിപ്പിച്ച് അറ്റകുറ്റപ്പണികളും പരിശോധനകളും ഉടന്‍ നടത്താനാണ് ഡിജിസിഎയുടെ നിര്‍ദേശം. എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ടത്.

ജെന്‍ക്‌സ് എഞ്ചിനുകള്‍ ഘടിപ്പിച്ച ആ7878/9 വിമാനത്തില്‍ അടിയന്തരമായി ആറ് അധിക അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും സിവില്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ ഉത്തരവിട്ടു. ഇന്ധന പാരാമീറ്റര്‍ നിരീക്ഷണത്തിന്റെയും അനുബന്ധ സിസ്റ്റങ്ങളുടെയും പരിശോധന, ക്യാബിന്‍ എയര്‍ കംപ്രസറിന്റെയും അനുബന്ധ സിസ്റ്റങ്ങളുടെയും പരിശോധന, ഇലക്ട്രോണിക് എഞ്ചിന്‍ നിയന്ത്രണ സിസ്റ്റം പരിശോധന, എഞ്ചിന്‍ ഇന്ധന ഡ്രൈവര്‍ ആക്യുവേറ്റര്‍-ഓപ്പറേഷണല്‍ ടെസ്റ്റ്, ഓയില്‍ സിസ്റ്റം പരിശോധന, ഹൈഡ്രോളിക് സിസ്റ്റത്തിന്റെ സേവനക്ഷമതാ പരിശോധന, ടേക്ക്-ഓഫ് പാരാമീറ്ററുകളുടെ അവലോകനം എന്നിവയാണ് ആറ് പരിശോധനകള്‍. ഇതു നാളെ മുതല്‍ നിലവില്‍ വരുമെന്ന് ഡിജിസിഎ അധികൃതര്‍ വ്യക്തമാക്കി.