ദാവൂദ് ഇബ്രാഹിമിന്റെ വീട് ഇന്ന് ലേലം ചെയ്യും

കുപ്രസിദ്ധ കുറ്റവാളി ദാവൂദ് ഇബ്രാഹിം ബാല്യകാലം ചെലവഴിച്ച വീട് ഇന്ന് ലേലം ചെയ്യും. ഉച്ചയോടെ ലേലം നടക്കുമെന്ന് സ്മഗ്‌ളേഴ്‌സ് ആന്റ് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനിപ്പുലേറ്റേഴ്‌സ് (സഫേമ) അറിയിച്ചു. മഹാരാഷ്ട്രയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ നാല് പാരമ്പര്യ സ്വത്തുക്കളുടെ ലേലമാണ് നടക്കുന്നത്.

ലേലം ചെയ്യുന്ന നാല് വസ്തുക്കളുടെയും വില 19.2 ലക്ഷം രൂപയാണ്. നാല് വസ്തുക്കളില്‍ ഏറ്റവും ചെറിയ വസ്തുവിന്റെ കരുതല്‍ വില 15,440 രൂപയാണ്. ദാവൂദ് ഇബ്രാഹിമിന്റെ മാതാവ് ആമിനബിയുടെ പേരില്‍ രത്‌നഗിരി ജില്ലയിലുള്ള കൃഷി ഭൂമിയാണിത്. മുന്‍പ് രണ്ട് തവണയായി ദാവൂദിന്റെ 17ല്‍ അധികം വസ്തുക്കള്‍ ലേലം ചെയ്തിരുന്നു.

2017ലും പിന്നീട് 2020ലും ആണ് ലേലം നടന്നത്. സഫേമ പിടിച്ചെടുത്ത ദാവൂദിന്റെയും ബന്ധുക്കളുടെയും സ്വത്തുക്കളാണ് ലേലം ചെയ്യുന്നത്. അതേ സമയം അടുത്തിടെ പാകിസ്ഥാനില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ദാവൂദ് വിഷബാധയേറ്റ് കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ദാവൂദിന്റെ അനുയായി ഛോട്ടാ ഷക്കീല്‍ ഇത് നിഷേധിക്കുകയായിരുന്നു.