പരിചയപ്പെട്ടത് ഡേറ്റിംഗ് ആപ്പ് വഴി; പെൺകുട്ടിയുമായി ഹോട്ടലിൽ ഭക്ഷണം കഴിച്ച ബിൽ 15886 രൂപ; പുത്തൻ തട്ടിപ്പിനിരയായത് യുവമാധ്യമപ്രവർത്തകൻ

ഡേറ്റിംഗ് ആപ്പ് വഴി നടക്കുന്ന തട്ടിപ്പുകൾ സ്ഥിരം വാർത്തയാണ്. എന്നാൽ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട് ഭക്ഷണം കഴിക്കാൻ പോയി ബില്ല് കൊടുത്ത് കബളിപ്പിക്കപ്പെട്ടവാർത്തയാണ് ഇപ്പോൾ ഡൽഹിയിൽ നിന്ന് പുറത്തുവരുന്നത്. ഡൽഹിയിലെ ഒരു മാധ്യമപ്രവർത്തകനാണ് ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ടത്.

ഡേറ്റിംഗ് ആപ്ലിക്കേഷനായ ബംബിളിൽ അക്കൗണ്ടെടുത്ത 25 വയസുള്ള യുവ മാധ്യമപ്രവർത്തകൻ ഒരു പെൺകുട്ടിയ പരിചയപ്പെട്ടു. ഇവർ ഒരുമിച്ച് കാണുവാനും, ഭക്ഷണം കഴിക്കുവാനും തീരുമാനിച്ച് ഇറങ്ങി. ഡല്‍ഹിയില്‍, രജൗറി ഗാര്‍ഡനിലെ പ്രശസ്തമായ ഒരു ബാര്‍ ഹോട്ടലില്‍ (ദ് റേസ് ലോഞ്ച് ആന്‍ഡ് ബാര്‍) ആണ് ഇവരെത്തിയത്.

മദ്യപിക്കാത്ത ആളായതിനാൽ യുവാവ് ഒരു റെഡ് ബുള്‍ ഓര്‍ഡര്‍ ചെയ്തു. ഒരു ഹുക്ക, രണ്ട്– മൂന്ന് ഗ്ലാസ് വൈന്‍, ഒരു വോട്ക ഷോട്, ചിക്കന്‍ ടിക്ക, ഒരു കുപ്പി വെള്ളം എന്നിവയുടെ ബില്‍, 15,886 രൂപ. ബില്ല് കണ്ട് ഞെട്ടിത്തരിച്ചെങ്കിലും യുവാവ് ബില്ലടച്ചു. പിന്നീട് ശുചിമുറിയിൽ പോയി വന്നപ്പോൾ ബില്ല കാണുന്നില്ലായിരുന്നു. പെൺകുട്ടിയാകട്ടെ സഹോദരൻ വരുന്നുണ്ട് ഉടനെ മടങ്ങിപ്പോകണം എന്നു പറഞ്ഞു.

എന്നാൽ വീട്ടിൽ തിരിച്ചെത്തി ഫോണിൽ വിളിച്ചപ്പോഴേക്കും പെൺകുട്ടി അപ്രത്യക്ഷയായി കഴിഞ്ഞിരുന്നു. പിന്നീട് മണി കണ്‍ട്രോള്‍ പ്രസിദ്ധീകരിച്ച സമാനമായ ഒരു തട്ടിപ്പിന്‍റെ വാര്‍ത്ത കണ്ടു. അങ്ങനെയാണ് ക്ലബുകളും ബാറുകളും പെണ്‍കുട്ടികളെ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നതിനെക്കുറിച്ച് മനസ്സിലാക്കുന്നതെന്ന് മാധ്യമപ്രവർത്തകൻ സമൂഹമാധ്യമത്തിൽ കുറിച്ചു.

കുറെ അന്വേഷണം നടത്തിയതിനുശേഷം മനസ്സിലായി ഈ ബാര്‍ ഹോട്ടലിനെതിരെ സമാനമായ ആരോപണങ്ങള്‍ ചിലര്‍ ‘റിവ്യൂകളായി എഴുതിയത് കണ്ടെത്തിയെന്നും യുവാവ് വ്യക്തമാക്കി. ബാങ്കിന്‍റെ ക്രെഡിറ്റ് കാര്‍ഡ് ഹെല്‍പ്പ് ലൈന്‍ നമ്പറിലും, സൈബർ പൊലീസിലും ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഇതൊരു ചെറിയ തട്ടിപ്പല്ല. ഈ റാക്കറ്റ് ഏറെ വലുതാണ്. രജൗറി ഗാര്‍ഡനിലുള്ള പല ക്ലബുകളിലും കഫെകളിലും ഇവര്‍ പ്രവർത്തിക്കുന്നുവെന്നാണ് മാധ്യമപ്രവർത്തകന്റെ മുന്നറിയിപ്പ്.

ഇത്തരത്തിൽ എത്തിപ്പെടുന്നവർക്ക് കനത്ത തുകയാണ് ബില്ലായി നൽകുക. അത് അടയ്ക്കാതെ നിവൃത്തിയില്ല. തര്‍ക്കിക്കുന്നവരെ കൈകാര്യം ചെയ്യാന്‍ ബൗണ്‍സേഴ്സിനെ കൂലിക്ക് നിര്‍ത്തിയിട്ടുണ്ടാകുമെന്നും മാധ്യമപ്രവർത്തകൻ പറഞ്ഞു. സംഭവത്തില്‍ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിക്കും ഹോട്ടലിനുമെതിരെ മാധ്യമപ്രവര്‍ത്തകന്‍ പൊലീസിൽ പരാതി നൽകിയേക്കും.