ബിഹാറില്‍ രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയിലെ ജനപങ്കാളിത്തത്തില്‍ വിറളിപിടിച്ച് ബിജെപി; നില്‍ക്കക്കള്ളിയില്ലെന്ന് കണ്ടു വീണ്ടും ജോര്‍ജ് സോറോസ് തന്ത്രം; അപകടകരമായ മാര്‍ഗം, ഇന്ത്യ വിരുദ്ധ ശക്തികളുമായാണ് കൂട്ടെന്ന് കേന്ദ്രമന്ത്രി റിജിജു

ബിഹാറില്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രയിലെ ജനപങ്കാളിത്തത്തില്‍ വലിയ ചര്‍ച്ചയാകുമ്പോള്‍ ആവനാഴിയിലെ പറഞ്ഞുപഴകിയ പഴയ തന്ത്രവുമായി ബിജെപി വീണ്ടും. ഇന്ത്യ വിരുദ്ധ ശക്തികളാണ് രാഹുല്‍ ഗാന്ധിക്ക് പിന്നിലെന്നും ജോര്‍ജ് സോറോസാണ് സാമ്പത്തിക പിന്തുണ നല്‍കതുന്നതെന്നുമടക്കം ആരോപണങ്ങളുമായി ബിജെപി കേന്ദ്രങ്ങള്‍ വീണ്ടും ഇറങ്ങിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും നടത്തുന്ന വോട്ട് കൊള്ളയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി ബിഹാറില്‍ നടത്തുന്ന മുന്നേറ്റങ്ങളില്‍ ആക്ഷേപവുമായി രംഗത്തെത്തിയിരിക്കുന്നത് കേന്ദ്രമന്ത്രി കിരണ്‍ റിജിജുവാണ്.

വളരെ അപകടകരമായ മാര്‍ഗം പിന്തുടരുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ശനിയാഴ്ച പറഞ്ഞു. അപടകരമായ പാതയിലൂടെയാണ് പ്രതിപക്ഷ നേതാവിന്റെ സഞ്ചാരമെന്നാണ് പരിഹാസം. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് ‘ഇന്ത്യാ വിരുദ്ധനായ’ ജോര്‍ജ്ജ് സോറോസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിജിജുവിന്റെ ആരോപണം. ഈ ഗൂഢാലോചനകള്‍ക്കിടയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യം സുരക്ഷിതമായി തുടരുന്നുവെന്ന് കൂടി പറയാനും കേന്ദ്രമന്ത്രി മടിച്ചില്ല.

‘രാഹുല്‍ ഗാന്ധി വളരെ അപകടകരമായ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ഒരു ട്രില്യണ്‍ ഡോളര്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ജോര്‍ജ്ജ് സോറോസ് പറയുന്നു. കാനഡ, യുഎസ്, യുകെ തുടങ്ങിയുള്ള ഇടത്തെ നിരവധി ഖലിസ്ഥാന്‍ സംഘങ്ങളും ഇടതുപക്ഷ സംഘടനകളും ഇന്ത്യാ വിരുദ്ധ കാര്യങ്ങള്‍ക്കായി ഗൂഢാലോചന നടത്തുകയാണ്. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഇവരുമായി ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുകയും രാജ്യത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. ഇത് വളരെ ആശങ്കാജനകമാണ്. എന്നാല്‍ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള രാജ്യത്തെ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ കഴിയില്ല.

തിരഞ്ഞെടുപ്പ് ജയിക്കാന്‍ കഴിയാത്ത കാലത്തെല്ലാം കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യ വിരുദ്ധ ശക്തികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു ആരോപിച്ചു. കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ കഴിയാത്തപ്പോള്‍ ഇന്ത്യയ്ക്കെതിരായ ശക്തികളുമായി അവര്‍ ഒരുമിച്ച് നിന്നും സര്‍ക്കാരിനെയും സര്‍ക്കാര്‍ ഏജന്‍സികളേയും ആക്രമിക്കാന്‍ തുടങ്ങുന്നുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടുകൊള്ളയെ കുറിച്ച് ബിജെപി ന്യായീകരണം ചമയ്ക്കാന്‍ ശ്രമിക്കുന്നത്. അത്തരത്തില്‍ സര്‍ക്കാരിനേയും ഏജന്‍സികളേയും മുള്‍മുനയില്‍ നിര്‍ത്തി പൊതുജനങ്ങള്‍ക്ക് രാജ്യത്തെ ഈ സ്ഥാപനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നുവെന്നാണ് കിരണ്‍ റിജിജുവിന്റെ ആക്ഷേപം. ജുഡീഷ്യറിയും തിരഞ്ഞെടുപ്പ് കമ്മീഷനും വില്‍ക്കപ്പെട്ടുവെന്നാണ് അവര്‍ ആവര്‍ത്തിച്ച് പറയുന്നതെന്നും ഇത് അവരെ ദുര്‍ബലപ്പെടുത്താനാണെന്നും റിജിജു എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Read more

ഇത്തരം പ്രവര്‍ത്തനങ്ങള്‍ അസ്ഥിരത സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും റിജിജു കൂട്ടിച്ചേര്‍ത്തു. ‘രാഷ്ട്രത്തെയും സര്‍ക്കാരിന്റെ വിശ്വാസ്യതയെയും ദുര്‍ബലപ്പെടുത്താന്‍ അവര്‍ ഗൂഢാലോചന നടത്തുമ്പോള്‍, അത് പ്രക്ഷോഭത്തിന് കാരണമാകുന്നുവെന്നും ഇടതുപക്ഷ മാനസികാവസ്ഥയോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്നും റിജിജു ആരോപിക്കുന്നു.