ദളിത് യുവാവിനെ ആക്രമിച്ച് മൂത്രം കുടിപ്പിച്ചു: എട്ട് പേര്‍ക്ക് എതിരെ കേസ്

ദളിത് യുവാവിനെ ആക്രമിക്കുകയും നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ എട്ട് പേര്‍ക്കെതിരെ കേസെടുത്തു. രാജസ്ഥാനിലെ ചുരു ജില്ലയിലാണ് 25 കാരനായ ദളിത് യുവാവിനെ ഒരു സംഘം മര്‍ദ്ദനത്തിന് ഇരയാക്കിയത്. ജനുവരി 26 ന് രാത്രിയാണ് റുഖാസര്‍ ഗ്രാമവാസിയായ രാകേഷ് മേഘ്വാള്‍ ആക്രമിക്കപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

സംഭവ ദിവസം രാത്രി ഗ്രാമത്തിലെ തന്നെ താമസക്കാരനായ ഉമേഷ് ജാട്ട് എന്നയാള്‍ രാകേഷിന്റെ വീട്ടിലെത്തി തന്റെ കൂടെ വരാന്‍ ആവശ്യപ്പെട്ടു. ഇത് നിരസിച്ചപ്പോള്‍, രാകേഷിനെ മറ്റ് ഏഴ് പേര്‍ കൂടി ചേര്‍ന്ന് ഉമേഷിന്റെ കാറില്‍ ബലമായി പിടിച്ച് കയറ്റി അടുത്തുള്ള വയലിലേക്ക് കൊണ്ടുപോയി. പ്രതികള്‍ രാകേഷിനെ നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിക്കുകയും, തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് കുപ്പിയില്‍ മൂത്രമൊഴിച്ച ശേഷം അത് കുടിപ്പിക്കുകയുമായിരുന്നു. ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു. ജാട്ട് സമുദായവുമായി ഏറ്റുമുട്ടാനുള്ള ദലിതരുടെ ധൈര്യത്തെ പ്രതികള്‍ ചോദ്യം ചെയ്യുകയും, ഇതിന് അവരെ ഒരു പാഠം പഠിപ്പിക്കും എന്ന് പറയുകയും ചെയ്തു.

രാകേഷിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ രത്തന്‍ഗഡ് പൊലീസ് കേസെടുത്തിരുന്നു. ‘എല്ലാവരും ചേര്‍ന്ന് വടിയും കയറും ഉപയോഗിച്ച് അരമണിക്കൂറോളം തല്ലി. ദേഹമാസകലം മുറിഞ്ഞു. മരിച്ചെന്ന് കരുതി ഗ്രാമത്തില്‍ ഉപേക്ഷിച്ച് മൊബൈല്‍ ഫോണ്‍ എടുത്തുകൊണ്ടുപോയി.’ രാകേഷ് പറഞ്ഞു. ഹോളി ദിനത്തില്‍ സംഗീതോപകരണം വായിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ പ്രതിക്ക് താനുമായി വ്യക്തി വൈരാഗ്യമുണ്ടായിരുന്നുവെന്നും രാകേഷ് ആരോപിച്ചു.

സംഭവത്തില്‍ ഉമേഷ്, രാജേഷ്, താരാചന്ദ്, രാകേഷ്, ബീര്‍ബല്‍, അക്ഷയ്, ദിനേഷ്, ബിദാദി ചന്ദ് എന്നീ എട്ട് പേര്‍ക്കെതിരെ എസ്സി/എസ്ടി വകുപ്പുകള്‍ അടക്കം ചുമത്തി കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. പ്രതികളെല്ലാം ജാട്ട് സമുദായത്തില്‍ നിന്നുള്ളവരാണെന്നും, അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.