ഡി.കെയോട് ഓക്കെ പറഞ്ഞ് ജനം; ഒരു ലക്ഷം കടന്ന് ഭൂരിപക്ഷം,

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കനകപുര മണ്ഡലത്തിൽ നിന്ന് തിളക്കമാർന്ന വിജയം നേടി കോൺഗ്രസ് നേതാവും പിസിസി അദ്ധ്യക്ഷനുമായ ഡി കെ ശിവകുമാർ. സ്നേഹം വോട്ടായി മണ്ഡലത്തിലെ ജനങ്ങൾ നൽകിയപ്പോൾ ഒരുലക്ഷത്തിൽ കൂടുതൽ വോട്ടെന്ന കനത്ത ഭൂരിപക്ഷവുമായാണ് ഡികെ വിജയിച്ചു കയറുന്നത്. ഡികെയുടെ എതിരാളിയായിരുന്നത് ബിജെപി സ്ഥാനാർത്ഥിയും മന്ത്രിയുമായ മന്ത്രി ആർ അശോകയാണ്.

നാലാം തവണയാണ് കനകപുര മണ്ഡലത്തിൽ നിന്ന് ഡി.കെ. ജനവിധി തേടുന്നത്. എഴ് തവണ എം.എല്‍.എ. ആയ ഡി.കെ. ശിവകുമാര്‍ 2008 മുതല്‍ മത്സരിക്കുന്ന മണ്ഡലമാണ് ജന്മനാടായ കനകപുര. ഡികെ സംസ്ഥാനത്ത് ഉടനീളം തിരക്കിട്ട പ്രചാരണവുമായി സജീവമായപ്പോൾ കൂടുതല്‍ സമയം മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് രാപ്പകലില്ലാതെ വോട്ടുറപ്പിക്കുകയായിരുന്നു ബി.ജെ.പി. സ്ഥാനാര്‍ത്ഥി ആര്‍. അശോക്. കനകപുര കൂടാതെ സിറ്റിംഗ് സീറ്റായ പത്മനാഭ നഗറിലും ജനവിധി തേടുന്നുണ്ട് അശോക്.

അതേ സമയം തിരഞ്ഞെടുപ്പിന് ശേഷം ജെഡിഎസുമായി സഖ്യമുണ്ടാക്കില്ലെന്ന് ഡികെ പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ് സ്വന്തമായി തന്നെ സർക്കാരുണ്ടാക്കുമെന്നും ജെഡിഎസുമായി സഖ്യമുണ്ടാക്കേണ്ട ഒരു അവസരവും ഉണ്ടാവില്ലെന്നും ഡികെ പറഞ്ഞിരുന്നു. 130-150 സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്ന് പറഞ്ഞ് ശിവകുമാറിന്റെ വാദത്തെ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെയുള്ള നേതാക്കൾ ശരിവെയ്ക്കുകയും ചെയ്തിരുന്നു.