ക്രൂയിസ് ലഹരി പാർട്ടി: ലഹരിമരുന്നുകൾ വാങ്ങിയത് ക്രിപ്‌റ്റോ കറൻസി ഉപയോഗിച്ചെന്ന് എൻ.സി.ബി

കോർഡെലിയ ക്രൂയിസിന്റെ ഉടമസ്ഥതയിലുള്ള കപ്പലിൽ നിന്ന് ശനിയാഴ്ച രാത്രി കണ്ടെടുത്ത ലഹരി മരുന്നുകൾ ക്രിപ്റ്റോ കറൻസി ഉപയോഗിച്ചാണ് വാങ്ങിയതെന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) സംശയിക്കുന്നു.

കേസിൽ ഒരു പ്രമുഖ മയക്കുമരുന്ന് കച്ചവടക്കാരനായ ശ്രേയസ് നായരെ എൻസിബി തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. ‘ഡാർക്ക് വെബ്’ വഴി മരുന്നുകളുടെ ഓർഡറുകൾ ഇദ്ദേഹത്തിന് ലഭിക്കുകയും ബിറ്റ്കോയിനിൽ പണമടയ്ക്കുകയും ചെയ്തു, ഏജൻസി പറഞ്ഞു.

ശനിയാഴ്ച, മുംബൈ തീരത്ത് ഒരു ക്രൂയിസ് കപ്പലിൽ നടന്ന ലഹരി പാർട്ടിയിൽ എൻസിബി റെയ്ഡ് നടത്തിയിരുന്നു. കോർഡേലിയ ക്രൂയിസിന്റെ എംപ്രസ് കപ്പലിൽ നടത്തിയ റെയ്ഡിൽ എൻസിബി ഉദ്യോഗസ്ഥരുടെ ഒരു സംഘം കൊക്കെയ്ൻ, ഹാഷിഷ്, എംഡിഎംഎ തുടങ്ങിയ ലഹരി മരുന്നുകൾ പിടിച്ചെടുത്തു.

കേസുമായി ബന്ധപ്പെട്ട് നടൻ ഷാരൂഖിന്റെ മകൻ ആര്യൻ ഖാനെയും മറ്റ് ഏഴ് പേരെയും തിങ്കളാഴ്ച മുംബൈ കോടതി എൻസിബി കസ്റ്റഡിയിൽ വിട്ടു.

ആര്യൻ ഖാനിൽ നിന്നും അദ്ദേഹത്തെ പരിപാടിക്ക് ക്ഷണിച്ചത് ആരാണെന്നും സുഹൃത്തുക്കളുടെ കൈവശമുണ്ടായിരുന്ന ലഹരി മരുന്നുകൾക്ക് ആരാണ് പണം നൽകിയതെന്നും ചോദിച്ചറിയാനാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ശ്രമിക്കുന്നത്.

ശനിയാഴ്ച റെയ്ഡ് നടന്നപ്പോൾ കോർഡേലിയ ക്രൂയിസിന്റെ എംപ്രസ് കപ്പലിൽ നടന്ന പരിപാടിയുടെ സംഘാടകരെക്കുറിച്ചും എൻസിബി അന്വേഷിക്കുന്നുണ്ട്. റെയ്ഡ് ഉണ്ടായിരുന്നിട്ടും ഇവർ കപ്പൽ സമുദ്രത്തിലേക്ക് കൊണ്ടുപോയി.

ഫാഷൻ ടിവി ഇന്ത്യയും ഡൽഹി ആസ്ഥാനമായുള്ള നമാസ്‌ക്രേ എക്‌സ്‌പീരിയൻസും ചേർന്നാണ് ഡിജെ ഷോകളും പൂൾ പാർട്ടിയും അടങ്ങുന്ന ക്രെ ആർക്ക് എന്ന പരിപാടി സംഘടിപ്പിച്ചത്.

കപ്പലിലുണ്ടായിരുന്ന ചില യാത്രക്കാർ മയക്കുമരുന്ന് കഴിച്ച് ബഹളമുണ്ടാക്കിയതായും എൻസിബിക്ക് വിവരം ലഭിച്ചിട്ടുണ്ട്. കപ്പലിലെ ചില ജനലുകൾ അവർ തകർക്കുകയും വസ്തുവകകൾ നശിപ്പിക്കുകയും ചെയ്തു. അവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കപ്പൽ തിങ്കളാഴ്ച മുംബൈയിൽ തിരിച്ചെത്തിയ ശേഷം എൻസിബി ഉദ്യോഗസ്ഥർ മറ്റൊരു തിരച്ചിൽ നടത്തിയിരുന്നു.