ലഡാക്കിൽ സംസ്ഥാന പദവി പൂർണമായും നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം. ലേയിലെ ബിജെപി ഓഫീസിന് പ്രക്ഷോഭകാരികൾ തീയിട്ടു. സിആർപിഎഫ് വാഹനവും പ്രതിഷേധത്തിനിടെ പ്രക്ഷോഭകാരികൾ തീയിട്ട് നശിപ്പിച്ചു. സോനം വാങ്ചുക്കിന്റെ നേതൃത്വത്തിൽ 15 ദിവസമായി പ്രതിഷേധം നടന്നുവരുകയിരുന്നു. പ്രതിഷേധ പ്രകടനത്തിന് ‘ജെൻ സീ’യും രംഗത്തെത്തി.
ആറാം ഷെഡ്യൂൾ പ്രകാരം പ്രത്യേക പദവിയും ലഡാക്കിന് സംസ്ഥാന പദവിയും ആവശ്യപ്പെട്ടാണ് പ്രതിഷേധം നടക്കുന്നത്. കേന്ദ്ര സർക്കാരും ഭരണകൂടവും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതിൽ പരാജയപ്പെട്ടു എന്ന് പ്രതിഷേധക്കാർ അറിയിച്ചു. ലഡാക്കിന് പൂർണ സംസ്ഥാന പദവി നൽകണമെന്ന കാലാവസ്ഥാ പ്രവർത്തക സോനം വാങ്ചുക്കിന്റെ ആവശ്യത്തെ പിന്തുണച്ചുകൊണ്ടാണ് ലേയിൽ ഇന്ന് പുതുതലമുറയുടെ പ്രതിഷേധ പ്രകടനം നടന്നത്.
കേന്ദ്രസർക്കാരിനെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിനിടെ ഏതാനും യുവാക്കൾ ലേയിലെ ബിജെപി ഓഫീസിന് തീയിട്ടു. ചില യുവാക്കൾ അക്രമാസക്തരായതിനെ തുടർന്ന് പോലീസ് കണ്ണീർവാതക പ്രയോഗവും ലാത്തിചാർജും നടത്തി. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെത്തുടർന്ന് 2019 ഓഗസ്റ്റ് 5 ന് ജമ്മു കശ്മീർ രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടു. ജമ്മു കശ്മീർ ഒരു പ്രത്യേക കേന്ദ്രഭരണ പ്രദേശമായി മാറി, അതേസമയം ലേയും കാർഗിലും സംയോജിപ്പിച്ച് ലഡാക്ക് കേന്ദ്രഭരണ പ്രദേശമായി. ലഡാക്കിന്റെ ഈ പ്രദേശത്തിനാണ് ഇപ്പോൾ പൂർണ്ണ സംസ്ഥാന പദവി വേണമെന്ന ആവശ്യവുമായി പ്രതിഷേധങ്ങൾ നടത്തുന്നത്.







