ക്രിസ്ത്യന്‍ പള്ളികളിലെ കുരിശുകളില്‍ കാവിക്കൊടി കെട്ടി; പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്ന് ആരോപണം

മധ്യപ്രദേശിലെ ക്രിസ്ത്യന്‍ പള്ളികളില്‍ കുരിശുകളില്‍ കാവിക്കൊടി കെട്ടി ഹിന്ദുത്വ വാദികള്‍. പള്ളികളില്‍ അതിക്രമിച്ച് കടന്ന 50 പേരടങ്ങുന്ന സംഘം ഇന്നലെയാണ് കുരിശുകള്‍ക്ക് മുകളില്‍ കാവിക്കൊടി നാട്ടിയത്. ജാംബുവായിലെ നാല് പ്രമുഖ പള്ളികളിലാണ് സംഭവം നടന്നത്. എന്നാല്‍ സംഭവത്തില്‍ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല.

പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്ന് പരാതിക്കാര്‍ പറയുന്നു. പൊലീസ് നടപടിയെടുക്കാന്‍ തയ്യാറാകാത്തതിനെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ജയ്ശ്രീറാം വിളികളോടെ എത്തിയ സംഘമാണ് അതിക്രമങ്ങള്‍ക്ക് പിന്നില്‍. ദാബ്തല്ലേ, ധാമ്‌നി നാഥ്, ഉപേറാവ് എന്നിവിടങ്ങളിലെ ശാലോം പള്ളികളിലാണ് സംഭവം നടന്നത്.

ഇതിന് പുറമേ മാതാസുലേയിലെ സിഎസ്‌ഐ പള്ളിയിലും അതിക്രമിച്ച് കടന്ന് കാവിക്കൊടി കെട്ടി. ധംനി നാഥിലെ ഒഴികെ മറ്റ് മൂന്ന് പള്ളികളിലെയും കൊടി ഇതോടകം അഴിച്ചുമാറ്റിയിട്ടുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ സിംഗ് സംഭവത്തെ തുടര്‍ന്ന് ആഭ്യന്തര മന്ത്രിക്കും പ്രധാനമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.