പഞ്ചാബിൽ പ്രതിസന്ധി രൂക്ഷം; മന്ത്രി റസിയ സുൽത്താന രാജിവെച്ചു, തീരുമാനം സിദ്ദുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്

പഞ്ചാബ് കോൺഗ്രസിൽ പ്രതിസന്ധികൾ അതിരൂക്ഷമവുന്നു. നവ്‌ജോത് സിംഗ് സിദ്ദു പഞ്ചാബ് കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചതിന് പിന്നാലെ രണ്ടു ദിവസം മുമ്പ് മന്ത്രിയായി ചുമതലയേറ്റ റസിയ സുൽത്താന പഞ്ചാബ് മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു.

സിദ്ദുവിന് പിന്തുണയർപ്പിച്ചാണ് തന്റെ രാജിയെന്ന് റസിയ സുൽത്താന അവകാശപ്പെട്ടു. കാബിനറ്റ് മന്ത്രിസ്ഥാനം രാജിവയ്ക്കാനുള്ള തന്റെ തീരുമാനം നവജ്യോത് സിങ് സിദ്ദുവിനോടുള്ള ഐക്യദാർഢ്യമാണെന്ന് അവരുടെ രാജിക്കത്തിൽ പറയുന്നു. പഞ്ചാബ് മന്ത്രിസഭയിൽ നിന്ന് രാജിവെച്ച റസിയ സുൽത്താന 2002-ലാണ് ആദ്യമായി പഞ്ചാബ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2007-ലും 2017ലും അവർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. റസിയ പഞ്ചാബ് മന്ത്രിസഭയിൽ ജല വിതരണ ശുചിത്വ മന്ത്രിയായിരുന്നു.

സിദ്ദുവിന്റെ രാജിക്ക് പിന്നാലെ രാജി സന്നദ്ധതയുമായി കൂടതൽ മന്ത്രിമാർ എത്തിയെന്നാണ് വിവരം. പർഗത് സിങ്ങും അമരിന്ദർ സിങ് രാജ്വാഡയും ഉൾപ്പെടെ സിദ്ദു പക്ഷത്തെ കൂടുതൽ മന്ത്രിമാർ രാജി വച്ചേക്കുമെന്നാണു സൂചന. പഞ്ചാബിൽ മന്ത്രിമാരെ തീരുമാനിച്ചതിൽ ഉൾപ്പടെ കടുത്ത അതൃപ്തി അറിയിച്ചാണ് പഞ്ചാബ് പിസിസി അദ്ധ്യക്ഷ സ്ഥാനം നവ്ജോത് സിംഗ് സിദ്ദു രാജിവച്ചത്. ഒത്തുതീർപ്പുകൾക്ക് വഴങ്ങുന്നത് പഞ്ചാബിൻറെ താൽപ്പര്യത്തിന് വിരുദ്ധമെന്ന് സിദ്ദു രാജിക്കത്തിൽ പറയുന്നു. ക്യാപ്റ്റൻ അമരീന്ദർ സിംഗ് രാജിവച്ചപ്പോൾ തനിക്ക് അധികാരം നൽകുമെന്ന് സിദ്ദു കരുതി. അതുണ്ടാകാത്തതിലുള്ള അതൃപ്തിയാണ് ഇപ്പോഴത്തെ രാജിയിലേക്ക് നയിച്ചത്.

പഞ്ചാബ് മുഖ്യമന്ത്രിയായി ചരൺജിത് സിങ് ഛന്നി സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ചയ്ക്കു ശേഷമാണ് സിദ്ദുവിന്റെ രാജി. മുതിർന്ന കോൺഗ്രസ് നേതാവ് ക്യാപ്റ്റൻ അമരിന്ദർ സിങ്ങിനെ മാറ്റിയാണ് ചരൺജിത്തിനെ മുഖ്യമന്ത്രിയാക്കിയത്. അമരീന്ദറിനെ മാറ്റിയ ഹൈക്കമാൻഡ് സിദ്ദുവിന് പകരം ദളിത് സിഖ് സമുദായംഗമായ ചരൺജിത് സിങ് ചന്നിയെയാണ് മുഖ്യമന്ത്രിയാക്കിയിരുന്നത്. രാജികൾ തുടരുന്ന സാഹചര്യത്തിൽ ചന്നി അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചുചേർത്തിട്ടുണ്ട്.

അതേസമയം പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് അപ്രതീക്ഷിതമായി രാജിവെച്ച നവജ്യോത് സിംഗ് സിദ്ദുവിനെ പരിഹസിച്ച് പ്രതിയോഗിയും മുൻ മുഖ്യമന്ത്രിയുമായ അമരീന്ദർ സിംഗ് രം​ഗത്തെത്തി.

“ഞാൻ നിങ്ങളോട് നേരത്തെ പറഞ്ഞതല്ലേ അയാൾ സ്ഥിരതയുള്ള ആളല്ല, അതിർത്തി സംസ്ഥാനമായ പഞ്ചാബിന് അനുയോജ്യനല്ല” സിദ്ദുവിനെതിരെ അമരീന്ദർ ട്വിറ്ററിൽ കുറിച്ചു. പാകിസ്ഥാനുമായി ബന്ധമുള്ള ആളാണ് സിദ്ദുവെന്നും എന്തുവില കൊടുത്തും സിദ്ദു പഞ്ചാബിന്റെ മുഖ്യമന്ത്രിയാകുന്നത് തടയുമെന്നും മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ അമരീന്ദർ സിംഗ് പറഞ്ഞിരുന്നു.

നവജ്യോത് സിംഗ് സിദ്ദുവുമായുള്ള തർക്കത്തെ തുടർന്നാണ് അമരീന്ദർ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചത്. തുടർന്ന് തന്നെ മുഖ്യമന്ത്രിയാക്കുമെന്ന് സിദ്ദു പ്രതീക്ഷിച്ചിരുന്നെങ്കിലും കോൺഗ്രസ് ചരൺജിത് സിംഗ് ചന്നിയെ മുഖ്യമന്ത്രിയാക്കുകയായിരുന്നു. ഇതേ തുടർന്നുള്ള അതൃപ്തിയാണ് സിദ്ദു പിസിസി അധ്യക്ഷസ്ഥാനം രാജിവയ്ക്കാൻ കാരണമായതെന്നാണ് റിപ്പോർട്ടുകൾ. . സോണിയാ ഗന്ധിക്ക് അയച്ച കത്തിലാണ് താൻ പിസിസി അദ്ധ്യക്ഷ സ്ഥാനം രാജിവെയ്ക്കുന്നതായി സിദ്ദു അറിയിച്ചത്.