ജമ്മു കശ്മീര്‍ ജനതയെ രണ്ടാം തരം പൗരന്മാരായി തരംതാഴ്ത്തി; 370ാം വകുപ്പ് റദ്ദാക്കിയത് ഭരണഘടനയ്ക്ക് നേരെ ഉണ്ടായ കടന്നാക്രമണമെന്ന് സിപിഎം

370ാം വകുപ്പ് റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍ നാലു വര്‍ഷമായി ജമ്മു കശ്മീര്‍ ജനതയുടെ എല്ലാ അവകാശങ്ങളും കവര്‍ന്നെടുത്തുവെന്ന് സിപിഎം. ഭരണഘടനയ്ക്കും ഫെഡറലിസത്തിനും നേരെ ഉണ്ടായ ഈ കടന്നാക്രമണമാണിത്.

കേന്ദ്ര ഭരണത്തില്‍ സ്ഥിരവാസ നിയമങ്ങളും ഭൂമി നിയമങ്ങളും ഭേദഗതി ചെയ്ത് ജമ്മു കശ്മീരിന്റെ തനിമ മാറ്റിമറിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. ഇവിടത്തെ ജനസംഖ്യാ ഘടന തന്നെ മാറ്റിമറിക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന സിപിഎം കേന്ദ്ര കമ്മറ്റി യോഗം കുറ്റപ്പെടുത്തി.

യുഎപിഎ, പൊതു സുരക്ഷാനിയമം തുടങ്ങിയ കിരാതനിയമങ്ങള്‍ ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കളെയും പ്രവര്‍ത്തകരെയും വന്‍തോതില്‍ തടവിലാക്കി. നൂറുകണക്കിന് രാഷ്ട്രീയ തടവുകാര്‍ ഇപ്പോഴും മോചിതരായിട്ടില്ല; ഇവരില്‍ പലരും സംസ്ഥാനത്തിന് പുറത്തുള്ള ജയിലുകളിലാണ്.

കേന്ദ്രസര്‍ക്കാര്‍ വലിയ അവകാശവാദങ്ങള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും സാമ്പത്തികനില വഷളായി, തൊഴിലില്ലായ്മ നിരക്ക് ഇവിടെ ദേശീയ ശരാശരിയുടെ മൂന്നിരട്ടിയാണ്. ആപ്പിള്‍ കര്‍ഷകരും ചെറുകിട സംരംഭകരും കടുത്ത ദുരിതത്തിലാണ്.
മാധ്യമങ്ങളെ അടിച്ചമര്‍ത്തുകയാണ്. കടുത്ത സെന്‍സര്‍ഷിപ്പ് നിലനില്‍ക്കുന്നു. അഭിപ്രായപ്രകടന സ്വാതന്ത്ര്യമില്ല. മാധ്യമപ്രവര്‍ത്തകരെയും കൂട്ടത്തോടെ ജയിലില്‍ അടച്ചു.

നിയമസഭാ തിരഞ്ഞെടുപ്പ് നടത്താത്തതു കാരണം ജമ്മു കശ്മീര്‍ ജനതയുടെ അടിസ്ഥാന ജനാധിപത്യ അവകാശം ഹനിക്കപ്പെട്ടിരിക്കുന്നു. കശ്മീര്‍ താഴ്വരയില്‍നിന്നുള്ള ജനപ്രതിനിധികളുടെ എണ്ണം കുറച്ച്, ബിജെപി താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി മണ്ഡലം പുനര്‍നിര്‍ണയം നടത്തിയശേഷവും നിയമസഭ തിരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്രം തയ്യാറല്ല.

എല്ലാ അര്‍ത്ഥത്തിലും ജമ്മു കശ്മീര്‍ ജനത രണ്ടാം തരം പൗരന്മാരായി തരംതാഴ്ത്തപ്പെട്ടിരിക്കുകയാണ്. അതിനാല്‍, ജമ്മു കശ്മീര്‍ നിയമസഭയിലേക്ക് ഉടന്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു.

ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിന് എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കുകയും പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും അടിച്ചമര്‍ത്താന്‍ നിര്‍ദ്ധയമായ നിയമങ്ങള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുകയും വേണം.
ജമ്മു കശ്മീരിലെ സ്ഥിരനിവാസികളുടെ അവകാശവും ജനങ്ങളുടെ ഭൂസ്വത്ത് അവകാശങ്ങളും ഹനിക്കുന്ന നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ തിരുത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു.