പലസ്തീനികൾക്ക് എതിരായ ഇസ്രയേൽ ആക്രമണത്തെ ശക്തമായി അപലപിച്ച്‌ സി.പി.എം 

പലസ്തീനികൾക്കെതിരായ ഇസ്രയേൽ ആക്രമണത്തെ അപലപിച്ച്‌ സി.പി.ഐ (എം) പൊളിറ്റ് ബ്യൂറോ . ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പലസ്തീൻ പൗരന്മാരാണ് മരിച്ചത്.

കിഴക്കൻ ജറുസലേമിന്റെ സമ്പൂർണ അധിനിവേശത്തിലേക്ക് ഇസ്രായേൽ നീങ്ങുകയാണ്. ശൈഖ് ജറ പ്രദേശത്തെ നിവാസികളെ കുടിയൊഴിപ്പിക്കലിന് നിർബന്ധിതരാക്കി യഹൂദ കുടിയേറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ഇസ്രയേലിനെതിരെ പ്രതിഷേധിച്ച പലസ്തീനികളെ ആക്രമിക്കുകയാണ്. മുസ്ലിങ്ങളുടെ മൂന്നാമത്തെ വിശുദ്ധ ദേവാലയമായ അൽ-അക്സാ പള്ളി വളപ്പിൽ ഇസ്രായേൽ സൈന്യം റെയ്ഡ് നടത്തി. റമദാൻ മാസത്തിൽ പള്ളിയിൽ പ്രാർത്ഥിച്ച നൂറുകണക്കിന് ആളുകൾക്ക് പരിക്കേറ്റു.

ഇസ്രായേൽ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടുന്നതിൽ ആവർത്തിച്ച് പരാജയപ്പെട്ട നെതന്യാഹു നിസ്സാര രാഷ്ട്രീയ നേട്ടങ്ങൾക്കും കോവിഡ് പകർച്ചവ്യാധിയിൽ നിന്ന് ആളുകളെ സംരക്ഷിക്കുന്നതിൽ സർക്കാർ നേരിട്ട പരാജയത്തെ മറച്ചുവെയ്ക്കുന്നതിനുമാണ് ഈ ആക്രമണങ്ങൾ ആരംഭിച്ചത്. ഇസ്രായേലിൽ താമസിക്കുന്ന പലസ്തീനികൾക്ക് വാക്സിനേഷൻ നൽകുന്നതിൽ കാണിക്കുന്നു വിവേചനം ഇസ്രായേൽ പിന്തുടരുന്ന വർണവിവേചന നയങ്ങളെ പ്രതിഫലിപ്പിക്കുന്നു.

ഇസ്രായേലിന്റെ ഈ പ്രവർത്തനങ്ങൾ മനുഷ്യാവകാശ ലംഘനവും യുഎൻ പാസാക്കിയ വിവിധ പ്രമേയങ്ങളുടെ ലംഘനവുമാണ്. സി.പി.എം ഈ നടപടികളെ അപലപിക്കുകയും പലസ്തീൻ ജനതയ്ക്ക് പിന്തുണ അറിയിക്കാൻ ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്യുന്നു.