'ഇന്ത്യയെ അവഗണിച്ച് വാക്സിൻ കയറ്റുമതി നടത്തില്ല'; വാക്സിനേഷൻ രണ്ടോ മൂന്നോ മാസം കൊണ്ട് പൂർത്തിയാക്കാനാവില്ലെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്

രാജ്യത്തെ കോവിഡ് വാക്സിനേഷൻ രണ്ടോ മൂന്നോ മാസം കൊണ്ട് പൂർത്തിയാക്കാനാവില്ലെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്. നിരവധി വെല്ലുവിളികൾ മുൻപിലുണ്ട്. ലോക ജനതയെ വാക്സിനേറ്റ് ചെയ്യാൻ രണ്ട് മൂന്ന് വർഷമെങ്കിലുമെടുക്കും. രാജ്യത്തെ അവഗണിച്ച് വാക്സിൻ കയറ്റുമതി നടത്തില്ലെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.

2021 ജനുവരിയിൽ കമ്പനിക്ക് ധാരാളം വാക്സിൻ ഡോസുകള്‍ സ്റ്റോക്കുണ്ടായിരുന്നതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രസ്താവനയില്‍ പറയുന്നു. ആ സമയത്ത്​ ഇന്ത്യയിൽ കോവിഡ്​ രോഗികളുടെ എണ്ണം കുറവായിരുന്നു. അപ്പോള്‍ മറ്റ് രാജ്യങ്ങള്‍ രൂക്ഷമായ കോവിഡ് പ്രതിസന്ധിയിലൂടെ കടന്നുപോവുകയായിരുന്നു. ആ സമയത്താണ് കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതിയോടെ കമ്പനി വാക്സിന്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത്.

ഇപ്പോൾ ഞങ്ങൾ ഉത്പാ ദനം വർദ്ധിപ്പിച്ചതിനൊപ്പം ഇന്ത്യക്ക്​ മുൻ‌ഗണനയും നൽകിയരിക്കുകയാണ്​. രാജ്യത്ത് നടക്കുന്ന വാക്​സിനേഷൻ ഡ്രൈവിന്​ പൂർണ പിന്തുണ നൽകുകയും ചെയ്യുന്നുവെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.

അതേസമയം, കുട്ടികളിലെ വാക്സിൻ പരീക്ഷണം രണ്ടാഴ്ചക്കുള്ളിൽ തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവാക്സിൻ പരീക്ഷണത്തിൻ്റെ രണ്ട്, മൂന്ന് ഘട്ടങ്ങൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. ആദ്യഘട്ട പരീക്ഷണം വിജയകരമെന്നും നീതി ആയോഗ് വ്യക്തമാക്കി.