രാജ്യം സമൂഹ വ്യാപനത്തിലേക്ക് കടന്നുകഴിഞ്ഞു; രോഗവ്യാപനം രൂക്ഷമാകുമെന്ന് ഐ.എം.എ

രാജ്യത്ത് കോവിഡ്  സമൂഹ വ്യാപനത്തിലേക്ക് കടന്നുകഴിഞ്ഞെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐ.എം.എ). പ്രതിദിനം 30,000 ത്തിന് മുകളില്‍ എന്ന രീതിയില്‍ കേസുകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. സ്ഥിതി വളരെ മോശമാകുമെന്നും രോഗവ്യാപനം രൂക്ഷമാകുമെന്നും ഐ.എം.എ ഹോസ്പിറ്റല്‍ ബോര്‍ഡ് ഓഫ് ചെയര്‍പേഴ്‌സണ്‍ ഡോ.വി.കെ.മോംഗ പറഞ്ഞു.

ഇന്ത്യയില്‍ ഇതുവരെ സമൂഹ വ്യാപനം സംഭവിച്ചിട്ടില്ലെന്ന്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദങ്ങള്‍ക്കിടെയാണ് ആരോഗ്യ വിദഗ്ദ്ധരുടെ  വിലയിരുത്തല്‍.

“”പ്രതിദിനം 30,000 ത്തിന് മുകളില്‍ എന്ന രീതിയില്‍ കേസുകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. കേസ് വര്‍ധനവുമായി ബന്ധപ്പെട്ട് നിരവധി ഘടകങ്ങളുണ്ടെങ്കിലും മൊത്തത്തില്‍ ഇത് ഇപ്പോള്‍ ഗ്രാമപ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. ഇപ്പോഴത് സമൂഹ വ്യാപനം കാണിക്കുന്നു”” ഡോ.മോംഗ പറഞ്ഞു.

ഇതിനിടെ തിരുവനന്തപുരം ജില്ലയിലെ രണ്ടു പ്രദേശങ്ങളില്‍ കോവിഡിന്റെ സമൂഹ വ്യാപനം ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. രാജ്യത്ത് സര്‍ക്കാര്‍ തലത്തില്‍ സമൂഹ വ്യാപനം സ്ഥിരീകരിക്കുന്നത് ഇതാദ്യമായിട്ടായിരുന്നു.

യുഎസിനും ബ്രസീലിനും പിന്നില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള ലോകത്തിലെ മൂന്നമാത്തെ രാജ്യമാണ് നിലവില്‍ ഇന്ത്യ. പത്ത് ലക്ഷത്തിന് മുകളില്‍ കോവിഡ് ബാധിതരുണ്ട് ഇപ്പോള്‍ രാജ്യത്ത്.

Read more

പട്ടണങ്ങളിലേക്കും ഗ്രാമപ്രദേശങ്ങളിലേക്കും കോവിഡ് പടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇത് സ്ഥിതഗതികള്‍ നിയന്ത്രിക്കുന്നതില്‍ വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഐ.എം.എ മുന്നറിയിപ്പ് നല്‍കുന്നു.