കോവിഡ് രണ്ടാം തരംഗത്തിൽ മൃതദേഹങ്ങൾ ഗംഗയിൽ ഒഴുക്കിയിരുന്നതായി വെളിപ്പെടുത്തൽ

വിനാശകരമായ കോവിഡ് രണ്ടാം തരംഗത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഒഴുക്കാനുള്ള ഇടമായി ഗംഗ മാറിയിരുന്നു എന്ന് വെളിപ്പെടുത്തൽ. വ്യാഴാഴ്ച പുറത്തിറക്കിയ ഒരു പുസ്തകത്തിൽ ആണ് ഇക്കാര്യം പറയുന്നത്.

Ganga: Reimagining, Rejuvenating, Reconnecting (ഗംഗ: പുനർരൂപകൽപ്പന, പുനരുജ്ജീവിപ്പിക്കൽ, പുനഃസ്ഥാപിക്കൽ) എന്ന തലക്കെട്ടിലുള്ള പുസ്തകം രചിച്ചത് നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗയുടെ ഡയറക്ടർ ജനറലും നമാമി ഗംഗയുടെ തലവനുമായ രാജീവ് രഞ്ജൻ മിശ്രയും എൻഎംസിജിയിൽ പ്രവർത്തിച്ച ഐഡിഎഎസ് ഓഫീസർ പുസ്‌കൽ ഉപാധ്യായുമാണ്.

1987-ബാച്ച് തെലങ്കാന-കേഡർ ഐഎഎസ് ഓഫീസറാണ് രാജീവ് രഞ്ജൻ മിശ്ര, രണ്ട് ഘട്ടങ്ങളിലായി അഞ്ച് വർഷത്തിലേറെയായി എൻഎംസിജിയിൽ വിവിധ പദവികളിൽ സേവനമനുഷ്ഠിച്ച മിശ്ര 2021 ഡിസംബർ 31-ന് വിരമിക്കും. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയർമാൻ ബിബേക് ദെബ്രോയ് വ്യാഴാഴ്ച പുസ്തകം പ്രകാശനം ചെയ്തു.

ഗംഗയിൽ മഹാമാരി സൃഷ്ടിച്ച ആഘാതത്തെ കുറിച്ചുള്ള വിവരണം ഈ പുസ്തകം നൽകുന്നു,
“Floating Corpses: A River Defiled” (പൊങ്ങിക്കിടക്കുന്ന ശവങ്ങൾ: മലിനമായ നദി) എന്ന തലക്കെട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. നദിയെ “സംരക്ഷിക്കാൻ” ഉള്ള അഞ്ച് വർഷത്തെ തീവ്രമായ പ്രവർത്തനങ്ങൾ കോവിഡ് രണ്ടാം തരംഗം വന്ന് ദിവസങ്ങൾക്കുള്ളിൽ വെറുതെ ആയെന്നും പുസ്തകത്തിൽ പറയുന്നു.

കോവിഡ് മഹാമാരിയെ തുടർന്ന് മൃതദേഹങ്ങളുടെ എണ്ണം പെരുകുകയും, ജില്ലാ ഭരണകൂടങ്ങൾ പ്രതിസന്ധിയിലാവുകയും യുപിയിലെയും ബിഹാറിലെയും ശ്മശാനങ്ങളുടെ പ്രവർത്തന പരിധിക്കപ്പുറം മൃതദേഹങ്ങൾ എത്തുകയും ചെയ്തതോടെ, ഗംഗ മൃതദേഹങ്ങൾ എളുപ്പത്തിൽ തള്ളാനുള്ള ഇടമായി മാറി എന്ന് പുസ്തകത്തിൽ പറയുന്നു.

300-ൽ കൂടുതൽ മൃതദേഹങ്ങൾ നദിയിൽ തള്ളിയിട്ടില്ലെന്ന് പ്രസ്താവിക്കാൻ ജില്ലകൾ നൽകിയ ഡാറ്റയെ ആണ് പുസ്തകത്തിൽ ഉദ്ധരിക്കുന്നത്. എന്നാൽ 1,000-ലധികം മൃതദേഹങ്ങൾ ഒഴുക്കി എന്നാണ് റിപ്പോർട്ടുകൾ.

രണ്ടാം തരംഗം ഉയർന്ന മെയ് ആദ്യം ഗുരുഗ്രാം ആസ്ഥാനമായുള്ള മേദാന്ത എന്ന സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ കോവിഡ് ബാധക്ക് ശേഷം താൻ സുഖം പ്രാപിച്ചു കൊണ്ടിരുന്നപ്പോഴാണ് അവകാശികൾ ഇല്ലാത്തതും പകുതി കത്തിയതും വീർത്തതുമായ ശവശരീരങ്ങൾ ഗംഗയിൽ പൊങ്ങിക്കിടക്കുന്നതിനെ കുറിച്ച് താൻ കേൾക്കുന്നത് എന്ന് പുസ്തകത്തിൽ മിശ്ര പറയുന്നു.

“ടെലിവിഷൻ ചാനലുകൾ, മാഗസിനുകൾ, പത്രങ്ങൾ, സോഷ്യൽ മീഡിയ സൈറ്റുകൾ എന്നിവ മൃതദേഹങ്ങൾ നദിയിലേക്ക് വലിച്ചെറിയുന്ന വാർത്തകളും ഭീകരമായ ചിത്രങ്ങളും കൊണ്ട് നിറഞ്ഞിരുന്നു. അത് എന്നെ സംബന്ധിച്ചിടത്തോളം ആഘാതകരവും ഹൃദയഭേദകവുമായ ഒരു അനുഭവമായിരുന്നു. എൻ‌എം‌സി‌ജിയുടെ ഡയറക്ടർ ജനറൽ എന്ന നിലയിൽ, ഗംഗയുടെ ആരോഗ്യത്തിന്റെ സംരക്ഷകനാകുക, അതിന്റെ ഒഴുക്ക് പുനരുജ്ജീവിപ്പിക്കുക, അതിന്റെ പുരാതനമായ ശുദ്ധിയിലേക്കുള്ള മടക്കം ഉറപ്പാക്കുക, വർഷങ്ങളോളം അവഗണന നേരിട്ട അതിന്റെ പോഷകനദികളുടെ സംരക്ഷണം ഉറപ്പാക്കുക എന്നിവയാണ് എന്റെ ജോലി.” മിശ്ര പുസ്തകത്തിൽ പറയുന്നു.

മെയ് 11 ന് മിശ്രയുടെ കീഴിലുള്ള എൻഎംസിജി എല്ലാ 59 ജില്ലാ ഗംഗ കമ്മിറ്റികളോടും മൃതദേഹങ്ങൾ പൊങ്ങിക്കിടക്കുന്ന പ്രശ്‌നം പരിഹരിക്കുന്നതിനും “നടപടി സ്വീകരിച്ച റിപ്പോർട്ട്” സമർപ്പിക്കുന്നതിനും “ആവശ്യമായ നടപടി” സ്വീകരിക്കാൻ ആവശ്യപ്പെട്ടു.

ഗംഗയുടെ തീരത്തുള്ള എല്ലാ സംസ്ഥാനങ്ങളിലെയും മോശം കോവിഡ് പ്രതിരോധ പ്രവർത്തനം എടുത്തുകാട്ടുന്നതാണ് പുസ്തകം. “ശവസംസ്‌കാര സേവനങ്ങളുടെ മോശം മാനേജ്‌മെന്റ്, സാഹചര്യം മുതലെടുത്ത് മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന് പകരം നദിയിലേക്ക് വലിച്ചെറിയുന്നത്, മാധ്യമങ്ങളിൽ നിന്നുള്ള പ്രതികൂല പ്രചാരണം തുടങ്ങിയവയെല്ലാം ഞങ്ങളുടെ അസ്വസ്ഥതയും നിസ്സഹായതയും വർദ്ധിപ്പിച്ചു,” പുസ്തകത്തിൽ പറയുന്നു.