ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷം, ആയിരത്തോളം പൊലീസുകാര്‍ പോസിറ്റീവ്

ഡല്‍ഹിയില്‍ കോവിഡ് വ്യാപനം അതിരൂക്ഷം. ആയിരത്തോളം പൊലീസുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. എല്ലാവരും ക്വാറന്റീനിലാണ്. ഉദ്യോഗസ്ഥര്‍ പൂര്‍ണ്ണമായി സുഖം പ്രാപിച്ചതിന് ശേഷം വൈകാതെ ഡ്യൂട്ടിയില്‍ പ്രവേശിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

അഡീഷണല്‍ കമ്മീഷണര്‍ ഓഫ് പൊലീസ് (ക്രൈം ബ്രാഞ്ച്) ചിന്‍മോയ് ബിസ്വാള്‍ ഉള്‍പ്പെടെ 1,000 ഓളം പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. ഡല്‍ഹി പൊലീസിന്റെ ആകെ അംഗബലം 80,000 ത്തിലധികമാണ്. രോഗബാധിതരില്‍ ഭൂരിഭാഗവും വീടുകളില്‍ നിരീക്ഷണത്തിലാണെന്ന് അഡീഷണല്‍ പിആര്‍ഒ/കണ്‍സള്‍ട്ടന്റ് അനില്‍ മിത്തല്‍ അറിയിച്ചു. ഗുരുതരകമായ രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സുഖം പ്രാപിച്ച് വരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

രോഗവ്യാപനം കൂടിയാല്‍ അതിനുള്ള മറ്റ് സജ്ജീകരണങ്ങളും ഒരുക്കിയട്ടുണ്ട്. രോഹിണിയില്‍ എട്ട് വെല്‍നസ് സെന്ററുകളും, ഷഹ്ദരയില്‍ രണ്ട് കോവിഡ് കെയര്‍ സെന്ററുകളും പൊലീസിനായി മാറ്റിവെച്ചിരിക്കുകയാണ്.

അടുത്തിടെ, ഡല്‍ഹി പൊലീസ് കമ്മീഷണര്‍ രാകേഷ് അസ്താന പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വൈറസ് പടരുന്നത് തടയാന്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ (എസ്ഒപി) പുറപ്പെടുവിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ പൊതു ജനങ്ങള്‍ക്കിടയില്‍ തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുന്ന മുന്‍നിര പ്രവര്‍ത്തകരായതിനാല്‍, കോവിഡ് സമ്പര്‍ക്കത്തില്‍ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് മതിയായ മുന്‍കരുതലുകള്‍ എടുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അതില്‍ പറയുന്നു.

എസ്ഒപി അനുസരിച്ച്, എല്ലാ പൊലീസ് ഉദ്യോഗസ്ഥരും മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം, അവരുടെ ചുമതലകള്‍ നിര്‍വഹിക്കുമ്പോള്‍ ശരിയായ കൈ ശുചിത്വം പാലിക്കണം. മെഡിക്കല്‍ കാരണങ്ങളാല്‍ വാക്‌സിനേഷന്‍ എടുക്കാത്തവരെ വാക്‌സിനേഷനായി വീണ്ടും വൈദ്യോപദേശം തേടാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.