കൊവിഷീല്‍ഡിനും കൊവാക്‌സിനും വില കുറച്ചു; സ്വകാര്യ ആശുപത്രികള്‍ക്ക് ഡോസിന് 225 രൂപയാക്കി

രാജ്യത്ത് കോവിഡ് വാക്‌സിന്റെ വില കുറച്ചു. സ്വകാര്യ ആശുപത്രികള്‍ക്ക് ഡോസിന് 225 രൂപ നിരക്കില്‍ വാക്സിന്‍ നല്‍കാനാണ് തീരുമാനം. കൊവിഷീല്‍ഡ് വാക്‌സിന്റെ വില ഡോസിന് 600 ല്‍ നിന്ന് 225 രൂപയായും, കൊവാക്‌സിന്‍ വില 1200 രൂപയില്‍ നിന്ന് 225 രൂപയാക്കിയുമാണ് കുറച്ചിരിക്കുന്നത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ(എസ്‌ഐഐ) സിഇഒ അഡാര്‍ പൂനവാലയും ഭാരത് ബയോടെക് സഹസ്ഥാപക സുചിത്ര എല്ലയും ഇന്ന് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്ത് കരുതല്‍ ഡോസ് വാക്‌സിനേഷന്‍ ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പാണ് പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. കേന്ദ്രവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് തീരുമാനം.

‘കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം, സ്വകാര്യ ആശുപത്രികള്‍ക്കുള്ള കോവിഷീല്‍ഡ് വാക്സിന്റെ വില ഒരു ഡോസിന് 600 രൂപയില്‍ നിന്ന് 225 ആയി പരിഷ്‌കരിക്കാന്‍ എസ്‌ഐഐ തീരുമാനിച്ചതായി അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും മുന്‍കരുതല്‍ ഡോസ് നല്‍കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ ഞങ്ങള്‍ ഒരിക്കല്‍ കൂടി അഭിനന്ദിക്കുന്നു.’ പൂനവാല ട്വിറ്ററില്‍ കുറിച്ചു.

അതേസമയം ആദ്യ രണ്ട് ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കായുള്ള കരുതല്‍ ഡോസ് വാക്സിന് അമിത തുക ഈടാക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വാക്സിന് സ്വകാര്യ ആശുപത്രികളില്‍ ഈടാക്കാവുന്ന പരമാവധി തുക 150 രൂപയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

18 വയസ് പൂര്‍ത്തിയായ എല്ലാവര്‍ക്കും നാളെ മുതല്‍ കരുതല്‍ ഡോസ് വാക്സിന്‍ വിതരണം ആരംഭിക്കും. സ്വകാര്യ കേന്ദ്രങ്ങള്‍ വഴിയാണ് വിതരണം. ആദ്യം സ്വീകരിച്ച വാക്സിന്റെ തന്നെ കരുതല്‍ ഡോസാണ് സ്വീകരിക്കേണ്ടത്. വാക്സിനേഷന് വേണ്ടി തയ്യാറാക്കിയിട്ടുള്ള കോവിന്‍ പോര്‍ട്ടലില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ കരുതല്‍ ഡോസിന് പുതിയ രജിസ്ട്രേഷന്‍ ആവശ്യമില്ലെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി.