രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം. മുന്‍കരുതലുകൾ എടുക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പനി, മൂക്കൊലിപ്പ്, മൂക്കടപ്പ് , തൊണ്ടവേദന പോലുള്ള സാധാരണ ലക്ഷണങ്ങൾ തന്നെയാണ് പുതിയ കോവിഡ് കേസുകളിൽ കാണുന്നതെന്നും അതിനാൽ രോഗനിർണ്ണയം അതിവേഗം സാധ്യമല്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
പുതിയ കണക്കുകൾ പ്രകാരം 1010 സജീവ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ കേരളത്തിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ ഉള്ളതെന്നും കേരളത്തിന് പുറമെ മഹാരാഷ്ട്ര ,ഡൽഹി,ഗുജറാത്ത് ,കർണാടക, എന്നിവയാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള മാറ്റ് സംസ്ഥാനങ്ങളെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ആഴ്ചരാജ്യത്ത് ഏഴ് മരണമാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ കോവിഡ് തരംഗത്തിൽ ഒരു കേസുകൾ പോലും ഇല്ലാതിരുന്ന ബീഹാറിലും ജാർഖണ്ഡിലും ആദ്യ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
പുതിയ കോവിഡ് തരംഗത്തിൽ, NB.1.8.1 എന്ന വേരിയന്റിന്റെ ഒരു കേസും LF.7 വേരിയന്റിന്റെ നാല് കേസുകളും കണ്ടെത്തിയിട്ടുണ്ട്. പനി, മൂക്കൊലിപ്പ്, മൂക്കടപ്പ് , തൊണ്ടവേദന, തലവേദന, പേശി വേദന, കടുത്ത ക്ഷീണം, വയറ്റിൽ അസ്വസ്ഥത ,കണ്ണുകളിലെ ചുവപ്പ് നിറം ,തുടങ്ങി സാധാരണ പനിയുടെ ലക്ഷണങ്ങൾ തന്നെയാണ് ഇതിലും കണ്ടുവരുന്നത് അതിനാൽ രോഗനിർണ്ണയം അതിവേഗം സാധ്യമല്ല. എന്നിരുന്നാലും കൈകളുടെ ശുചിത്വം, മാസ്ക് ധരിക്കുക എന്നിങ്ങനെയുള്ള മുന്‍കരുതലുകൾ എടുക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.