വീണ്ടും കൊവിഡ് ഭീതി; ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണം പത്തിരട്ടിയോളം ഉയര്‍ന്നു

രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും ശക്തമാകുന്നു. ഇതോടെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ന്നു. പല നഗരങ്ങളിലും പത്ത് ഇരട്ടി വരെയാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചത്. മൂക്കിലൂടെ നല്‍കുന്ന വാക്‌സിന്‍ കൊവിന്‍ ആപ്പില്‍ ഉള്‍പ്പെടുത്തി.

വിമാനത്താവളങ്ങളില്‍ കൂടുതല്‍ യാത്രക്കാരെ പരിശോധിക്കാന്‍ സൗകര്യം ഒരുക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്രിസ്മസ് പുതുവത്സരാഘോഷങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു.

വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വിമാനത്താവളങ്ങളില്‍ ഇന്നലെ മുതല്‍ രണ്ട് ശതമാനം യാത്രക്കാരില്‍ പരിശോധന തുടങ്ങി. ചൈന ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആര്‍ ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്.

എല്ലാ ആശുപത്രികളിലും കൊവിഡ് മോക്ഡ്രില്‍ നടത്താന്‍ ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടുത്തയാഴ്ച ആരോഗ്യ മന്ത്രി വീണ്ടും യോഗം വിളിച്ചു ചേര്‍ക്കും എന്നാണ് വിവരം.

ചൈന, ജപ്പാന്‍, തായ്‌ലാന്‍ഡ്, ഹോങ്കോംഗ്, തെക്കന്‍ കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് ഇപ്പോള്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയത്. രോഗികളേയും രോഗലക്ഷണങ്ങളുള്ളവരേയും ക്വാറന്റീനില്‍ പ്രവേശിപ്പിക്കും.