'നാടകം കളിച്ചതിന്‍റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചാര്‍ത്താനാവില്ല'; കര്‍ണാടകയിലെ ബിദര്‍ സ്‌കൂള്‍ മാനേജര്‍ക്ക് മുന്‍കൂര്‍ ജാമ്യം 

പൗരത്വ നിയമ ഭേദഗതിക്കെതിരെ നാടകം കളിച്ചതിന് പേരില്‍ കേസെടുത്ത സ്‌കൂളിന്റെ  മാനേജര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കര്‍ണാടക ബിദറിലെ ശഹീന്‍ സ്‌കൂള്‍ മാനേജര്‍ അബ്ദുല്‍ ഖാദറിനാണ് ബിദര്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപയ്ക്കും അതേ തുകയുടെ ആള്‍ജാമ്യത്തിനുമാണ് അബ്ദുല്‍ ഖാദറിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അറസ്റ്റിന് സാദ്ധ്യതയുണ്ടെന്ന് കാണിച്ച് അബ്ദുല്‍ ഖാദര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കു കയായിരുന്നു കോടതി.

നാടകം ഒരു തരത്തിലും സമുദായ സൗഹാര്‍ദ്ദത്തെ ബാധിച്ചിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി പ്രോസിക്യൂഷന്‍ നിരത്തിയ വാദങ്ങളെല്ലാം തള്ളി. നാടകം കളിച്ചതിനെതിരെ രാജ്യദ്രോഹക്കുറ്റം ചാര്‍ത്താനായ തെളിവുകളൊന്നും പ്രഥമദൃഷ്ട്യാ കണ്ടെത്താനായിട്ടില്ലെന്നും വ്യക്തമാക്കി. നാടകത്തിലെ സംഭാഷണം മുഴുവന്‍ വായിച്ചാല്‍ പ്രഥമദൃഷ്ട്യാ തന്നെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ തരത്തിലുള്ളതൊന്നും കണ്ടെത്താന്‍ കഴിയില്ല. മുസ്ലിംകള്‍ക്ക് രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജ്യത്തു നിന്ന് പുറത്ത് പോവേണ്ടി വരും എന്ന അഭിപ്രായമാണ് കുട്ടികള്‍ പ്രകടിപ്പിച്ചത്. ഇത് രാജ്യദ്രോഹമല്ല. നാടകത്തിലെ സംഭാഷണം സര്‍ക്കാരിനോടുള്ള വിദ്വേഷമോ വെറുപ്പോ അല്ലെന്നും കോടതി വ്യക്തമാക്കി.

നാടകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശം കടന്നുകൂടിയെന്ന് ആരോപിച്ചാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. സംഭവത്തില്‍ സ്‌കൂള്‍ പ്രധാന അധ്യാപിക ഫരീദ ബീഗം, ഒരു വിദ്യാര്‍ത്ഥിയുടെ മാതാവ് അനുജ മിര്‍സ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പതിനാറ് ദിവസത്തെ കസ്റ്റഡിക്ക് ശേഷം ഇവരെ ജാമ്യത്തില്‍ വിടുകയായിരുന്നു.

ജനുവരി ഇരുപത്തിയാറിനായിരുന്നു കേസിനാസ്പദമായ സംഭവം. നാല്, അഞ്ച്, ആറ് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നാടകത്തിനെതിരെയാണ് സംഘ്പരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയത്. സമൂഹ മാധ്യമങ്ങളില്‍ നാടകം വൈറലായതോടെ സ്കൂളിനെതിരെ എ.ബി.വി.പി രംഗത്തെത്തുകയായിരുന്നു. സ്‌കൂളിലേക്ക് എബിവിപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു.