സിദ്ദിഖ് കാപ്പൻ സമാധാനം തകര്‍ക്കാൻ ശ്രമിച്ചതിന് തെളിവില്ലെന്ന് കോടതി; ജാമ്യ ഹർജി ഈ മാസം 22-ന് പരിഗണിക്കും

മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെതിരെ ഉത്തർപ്രദേശ് പൊലീസ് ആരോപിച്ച ഒരു കുറ്റം ഒഴിവാക്കി. ഹത്രാസിൽ സമാധാനം തകര്‍ക്കാൻ ശ്രമിച്ചതിന് സിദ്ദിഖ് കാപ്പനെതിരെ തെളിവില്ലെന്ന് മധുര കോടതി വിധിച്ചു. സമാധാനം തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്ന ക്രിമിനൽ നടപടി ചട്ടം 116(6) പ്രകാരമുള്ള കുറ്റം ആണ് മഥുര സബ് ഡിവിഷണൽ മജിസ്ട്രേറ്റ് റദ്ദാക്കിയത്. ജാമ്യം കിട്ടാവുന്ന കുറ്റമാണ് റദ്ദാക്കിയിട്ടുള്ളത്. കാപ്പനെതിനെ ചുമത്തിയ രാജ്യദ്രോഹം, യുഎപിഎ വകുപ്പുകൾ ഒവിവാക്കിയിട്ടില്ല.

ഹത്രാസിൽ സമാധാനം തകര്‍ക്കാൻ എത്തിയ സംഘം എന്ന് ആരോപിച്ചാണ് കഴി‍ഞ്ഞ ഒക്ടോബര്‍ 5 ന് സിദ്ദിഖ് കാപ്പൻ അടക്കമുള്ളവരെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്നാണ് രാജ്യദ്രോഹം, യു.എ.പി.എ നിയമപ്രകാരമുള്ള ഭീകരവാദക്കുറ്റങ്ങൾ ചേർത്തത്. ഇവ നിലനിൽക്കുന്നതിനാൽ സിദ്ദിക്ക് കാപ്പൻ ജയിൽ മോചിതനാകില്ല. എട്ടരമാസമായി കാപ്പൻ ജയിലിൽ തുടരുകയാണ്.

ഏത് വകുപ്പ് അനുസരിച്ചാണോ കാപ്പനെ കസ്റ്റഡിയിലെടുത്തത് ആ വകുപ്പാണ് ഇപ്പോൾ മധുര കോടതി ഒഴിവാക്കിയത്. രാജ്യദ്രോഹം അടക്കമുള്ള കേസിൽ കാപ്പൻ നൽകിയ ജാമ്യ ഹർജി ഈ മാസം 22ന് മഥുര കോടതി പരിഗണിക്കും.