ഉത്തര്‍പ്രദേശില്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട്  കൂടുതല്‍ ദമ്പതികള്‍ രംഗത്ത്

ഉത്തര്‍പ്രദേശില്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൂടുതല്‍ നവദമ്പതികള്‍ രംഗത്ത്. ദളിത് യുവാവിനെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് പിതാവായ ബി.ജെ.പി എം.എല്‍.എ ഭീഷണിപ്പെത്തുകയാണെന്ന ആരോപണവുമായി സക്ഷി, അജിതേഷ് ദമ്പതികള്‍ രംഗത്തെത്തിയതിന് പിന്നാലെയാണിതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

സക്ഷി, അജിതേഷ് എന്നിവരെപോലെ സാമൂഹിക മാധ്യമങ്ങളിലെ വീഡിയോകളിലൂടെയാണ് ഇവരും രക്ഷിതാക്കളില്‍ നിന്ന് ഭീഷണിയുള്ളതായി ആരോപിക്കുന്നത്. പുതുതായി പുറത്തുവന്ന വീഡിയോയില്‍ മെഹ്രാജ്, മഷൂഖ് അലി എന്നീ ദമ്പതികളാണ് സഹായഭ്യാര്‍ഥനയുമായി രംഗത്തെത്തിയത്. സ്വന്തം താല്‍പര്യപ്രകാരം വിവാഹം കഴിച്ചതിന് ഇരു വീട്ടുകാരില്‍ നിന്നും തങ്ങള്‍ക്ക് ഭീഷണിയുള്ളതായി ഇരുവരും വീഡിയോയില്‍ പറയുന്നു.

പെണ്‍കുട്ടിയെ ചിലര്‍ തട്ടിക്കൊണ്ട് പോയതായി പിതാവ് പരാതി നല്‍കിയിട്ടുണ്ടെന്ന് മൊറാദാബാദ് എസ്.പി മാധ്യമങ്ങളോട് പറഞ്ഞു. തങ്ങള്‍ പെണ്‍കുട്ടിയുടെയും ആണ്‍കുട്ടിയുടെയും പ്രായം സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണെന്നും ഇവര്‍ക്ക് ഭീഷണി നേരിടുന്നുണ്ടെങ്കില്‍ പോലീസ് ഇവര്‍ക്ക് സംരക്ഷണം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമാനമായ മറ്റൊരു വീഡിയോയില്‍ മറ്റൊരു പെണ്‍കുട്ടിയും തന്റെ വീട്ടുകാര്‍ ഭര്‍ത്താവിനെയും ഭര്‍ത്താവിന്റെ വീട്ടുകാരെയും ഭീഷണിപ്പെടുത്തുന്നതായി ആരോപിക്കുന്നുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.