ആഭിചാരക്രിയക്കു വേണ്ടി സ്വയം ശിരസ് അറുത്ത് ദമ്പതികൾ; ബലി നടത്തിയത് യന്ത്രം ഉപയോഗിച്ച്

ഗുജറാത്തിൽ ആഭിചാരക്രിയയ്ക്കു വേണ്ടി ശിരസ് അറുത്ത് ദമ്പതികൾ. ബലിയുടെ ഭാഗമായാണ് ഈ ക്രൂരകൃത്യം നടന്നത്. ശിരസ് ച്ഛേദിക്കുന്നതിനായി ഗില്ലറ്റിന് സമാനമായ യന്ത്രം നിര്‍മ്മിച്ചായിരുന്നു ദമ്പതികളുടെ ആത്മഹത്യ. രാജ് കോട്ട് ജില്ലയിലെ വിഞ്ചിയ ഗ്രാമത്തിലെ തോട്ടത്തിലെ കുടിലില്‍ വെച്ചായിരുന്നു സംഭവം. വീടിനടുത്ത് തന്നെയാണ് കുടിൽ തയ്യാറാക്കിയിരുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ദമ്പതികള്‍ എല്ലാ ദിവസവും ഈ കുടിലിലെത്തി പ്രാര്‍ത്ഥിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

പ്രത്യേകം പീഠം തയ്യാറാക്കി അതില്‍ അഗ്നികുണ്ഠമൊരുക്കി വിളക്കുകള്‍ കൊളുത്തി വെച്ച ശേഷം ഈ പീഠത്തിലേക്ക് ശിരസ് അറ്റുവീഴുന്ന രീതിയിലായിരുന്നു യന്ത്രം തയ്യാറാക്കിയത്. കൈയില്‍ പിടിച്ചിരുന്ന കയറു കൊണ്ടായിരുന്നു യന്ത്രത്തിലെ അറക്കവാള്‍ നിയന്ത്രിച്ചിരുന്നത്. കയര്‍ വിട്ടതോടെ അറക്കവാള്‍ ഇവരുടെ കഴുത്തിലേക്ക് വീഴുകയായിരുന്നു. പീഠത്തില്‍ തയ്യാറാക്കി വെച്ചിരുന്ന അഗ്നികുണ്ഠത്തിലേക്ക് വീണ നിലയിലാണ് ഇവരുടെ ശിരസുകള്‍ കണ്ടെത്തിയത്.

38 വയസുകാരനായ ഹേമുഭായ് മാക്വാന ഭാര്യയുടെ 35കാരിയുമായ ഹന്‍സാ ബെന്‍ എന്നിവരാണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് റിപ്പോർട്ട്. ഇവർ തന്നെയാണ് പ്രത്യേക രീതിയിലുള്ള അറക്കവാളും അഗ്നികുണ്ഠവും തയ്യാറാക്കിയതെന്നും സംശയിക്കുന്നു. ഇരുവരും ചേർന്ന് വീട്ടുകാർക്കെഴുതിയ ആത്മഹത്യ കുറിപ്പും കണ്ടെടുത്തു. കുട്ടികളേയും മാതാപിതാക്കളേയും സംരക്ഷിക്കണമെന്നും കത്തിൽ പറയുന്നു.

ശനിയാഴ്ച രാത്രി ബലി നടന്നതായാണ് നിഗമനം. പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റുമാർട്ടത്തിന് അയച്ചു. ദമ്പതികളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കുടുതൽ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.