രാജ്യം മതാധിപത്യ ഭീഷണിയില്‍; സാമൂഹിക നീതിക്ക് വേണ്ടി പോരാടാന്‍ 37 രാഷ്ട്രീയ നേതാക്കള്‍ക്ക് കത്തയച്ച്‌ സ്റ്റാലിന്‍

രാജ്യം മതാധിപത്യത്തിന്റെയും മതാന്ധതയുടെയും ഭീഷണിയിലാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസിലേക്ക് പ്രതിപക്ഷ നേതാക്കളെ ക്ഷണിച്ച് കൊണ്ടുള്ള കത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

രാജ്യം മതാധിപത്യത്തിന്റെ ഭീഷണിയിലാണ് എന്നും സമത്വത്തിലും ആത്മാഭിമാനത്തിലും സാമൂഹിക നീതിയിലും വിശ്വസിക്കുന്ന എല്ലാവരും ഒന്നിച്ചാല്‍ മാത്രമേ ഈ ശക്തികള്‍ക്കെതിരെ പോരാടാനാകൂ എന്നുമാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. സാമൂഹ്യ നീതിക്കു വേണ്ടിയുള്ള പോരാട്ടം മുന്നോട്ട് കൊണ്ടുപോകുന്നതിനും എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരേപോലെ സ്വീകാര്യമായ പൊതുമിനിമം പരിപാടി ആവിഷ്‌കരിക്കുന്നതിനുള്ള മേഖലകള്‍ തിരിച്ചറിയുന്നതിനും ലക്ഷ്യമിട്ട് കൊണ്ടാണ ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് എന്ന പ്ലാറ്റ്‌ഫോം രൂപീകരിച്ചിരിക്കുന്നത് എന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

എല്ലാവര്‍ക്കും തുല്യമായ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക അവകാശങ്ങള്‍ക്കും അവസരങ്ങള്‍ക്കും അര്‍ഹതയുണ്ട്. ഈ അവസര സമത്വം ഉറപ്പാക്കിയാല്‍ മാത്രമേ
ഭരണഘടനാ ശില്‍പ്പികള്‍ വിഭാവനം ചെയ്ത സമത്വ സമൂഹം കെട്ടിപ്പടുക്കാന്‍ സാധിക്കുകയുള്ളൂ. അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളെ ഉയര്‍ത്തികൊണ്ട് വരണം, ജാതി വിവേചന് ഒപ്പം ലിംഗ വിവേചനം ഇല്ലാതാക്കാനും ഭിന്നശേഷിക്കാരെ മുഖ്യധാരയിലെത്തിക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കണം എന്നും ഈ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ സംസ്ഥാനങ്ങള്‍ ഒരുമിച്ചു നില്‍ക്കേണ്ട സമയം എത്തിയിരിക്കുന്നതായി താന്‍ ഉറച്ചുവിശ്വസിക്കുന്നു എന്നും സ്റ്റാലിന്‍ കത്തില്‍ പറയുന്നു.

Read more

സോണിയ ഗാന്ധി, ലാലു പ്രസാദ് യാദവ്, ഫാറൂഖ് അബ്ദുള്ള, ശരദ് പവാര്‍, മമത ബാനര്‍ജി, ഡി. രാജ, സീതാറാം യെച്ചൂരി, എന്‍. ചന്ദ്രബാബു നായിഡു, അരവിന്ദ് കേജ്രിവാള്‍, മെഹ്ബൂബ മുഫ്തി, ചന്ദ്രശേഖര റാവു, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ്, എ.ഐ.എ.ഡി.എം.കെ കോര്‍ഡിനേറ്റര്‍ ഒ. പനീര്‍സെല്‍വം, പി.എം.കെ സ്ഥാപകന്‍ എസ്. രാമദോസ്, വി.സി.കെ നേതാവ് തോല്‍ തിരുമാവളവന്‍, വൈകോ എന്നിവരടക്കം 37 രാഷ്ട്രീയ നേതാക്കള്‍ക്കാണ് കത്തയച്ചത്.