"വാക്‌സിനോട് ഒപ്പം ജാഗ്രതയും എന്നതായിരിക്കണം 2021- ലെ നമ്മുടെ മന്ത്രം": പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യക്കാർക്ക് കൊറോണ വൈറസ് വാക്സിൻ നൽകാനുള്ള തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്ന് വാക്‌സിൻ നിർമ്മാണ കമ്പനികൾ സമർപ്പിച്ച അടിയന്തര ഉപയോഗ അപേക്ഷകൾ സർക്കാർ നിയോഗിച്ച വിദഗ്ധർ ഇന്നലെ അവലോകനം ചെയ്തിരുന്നു.

“കോവിഡ് -19 നെതിരായ പ്രതിരോധ കുത്തിവെയ്പ്പ് പരിപാടിയുടെ തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലാണ്. ജനങ്ങൾക്ക് ഇന്ത്യയിൽ നിർമ്മിച്ച വാക്സിൻ ലഭിക്കും,” ഗുജറാത്തിലെ രാജ്കോട്ടിൽ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് (എയിംസ്) തറക്കല്ലിട്ടു കൊണ്ട് മോദി പറഞ്ഞു.

രാജ്യത്ത് കൊറോണ വൈറസ് കേസുകളുടെ എണ്ണം കുറഞ്ഞു വരികയാണെങ്കിലും, ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വാക്സിനേഷനു ശേഷവും കൊറോണ വൈറസ് സുരക്ഷാ നടപടികൾ കർശനമായി പാലിക്കണമെന്നും മോദി പറഞ്ഞു.

“വാക്സിൻ വരുന്നതു വരെ വിശ്രമമില്ലെന്ന് ഞാൻ പറയുമായിരുന്നു, വാക്‌സിനും അതോടൊപ്പം ജാഗ്രതയും എന്നതായിരിക്കണം 2021- ലെ നമ്മുടെ മന്ത്രം,” പ്രധാനമന്ത്രി മോദി പറഞ്ഞു.

സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക്, ഫൈസർ എന്നിവ സമർപ്പിച്ച കൊറോണ വൈറസ് വാക്‌സിനുകൾക്കുള്ള അടിയന്തര ഉപയോഗ അംഗീകാരത്തിനുള്ള അപേക്ഷകൾ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ബുധനാഴ്ച പരിഗണിച്ചു. വിവരങ്ങളുടെ വിശകലനം നടന്നുവരികയാണെന്നും സമിതി വെള്ളിയാഴ്ച വീണ്ടും യോഗം ചേരുമെന്നും സർക്കാർ പ്രസ്താവനയിൽ പറയുന്നു.