24 മണിക്കൂറിനിടെ 6654 പുതിയ രോഗികള്‍, റെക്കോഡ് നിരക്ക്; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒന്നേകാൽ ലക്ഷം കടന്നു

രാജ്യത്ത് കോവിഡ് രോഗബാധ ആശങ്കാജനകമായി അതിവേഗം വ്യാപിക്കുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും ആറായിരത്തിലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6654 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം കടന്നു. രാജ്യത്ത് 1,25,101 രോഗികളാണ് ഇതുവരെയുള്ളത്. ഇന്നലെ കോവിഡ് ബാധിച്ച് 137 പേരാണ് മരിച്ചത്. ഇതോടെ ഇന്ത്യയിലെ കോവിഡ് മരണം 3720 ആയി.

രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും മഹാരാഷ്ട്ര തന്നെയാണ് മുന്നില്‍. 44582 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1517 പേര്‍ മരിക്കുകയുമുണ്ടായി. രോഗികളുടെ എണ്ണത്തില്‍ രണ്ടാമത് തമിഴ്‌നാടാണ്. മരണനിരക്കില്‍ രണ്ടാമത് ഗുജറാത്തും. 14753 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച തമിഴ്‌നാട്ടില്‍ 98 പേരാണ് മരിച്ചത്. 13268 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തില്‍ 802 പേര്‍ മരിച്ചിട്ടുണ്ട്.

ഉദ്യോ​ഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡല്‍ഹിയിലെ ദേശീയ ഹരിത ട്രിബ്യൂണൽ ഓഫീസ് അടച്ചു. മെയ് 19-നാണ് ഈ ഉദ്യോ​ഗസ്ഥൻ അവസാനമായി ഓഫീസിലെത്തിയത്. തുടർന്ന് രോ​ഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മുൻകരുതലെന്ന നിലയിൽ എല്ലാ ജീവനക്കാരോടും നിരീക്ഷണത്തിൽ പോകാൻ അധികൃതർ നിർദ്ദേശിച്ചു. ഡല്‍ഹി എംയിസിനു സമീപമുള്ള ഷെൽട്ടർ ഹോമിൽ 21 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കാൻസർ രോഗത്തിന് ഉൾപ്പടെ  ചികിത്സയ്ക്കായി എത്തിയവർക്കാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. നിലവില്‍ ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം 12319 ആണ്. മരണസംഖ്യ 208- ഉം. കേരളത്തില്‍ 732 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 512 പേര്‍ രോഗ മുക്തി നേടി. 216 പേരാണ് ഇനി ചികിത്സയിലുള്ളത്. വെള്ളിയാഴ്ച മാത്രം സംസ്ഥാനത്ത് 42 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഒരു ദിവസം ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്.

അതിനിടെ, സിക്കിമിൽ സ്കൂളുകൾ ജൂൺ 15 മുതൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് സംസ്ഥാന ആരോ​ഗ്യ മന്ത്രി കെ എൻ ലെപ്ചാ അറിയിച്ചു. സ്കൂളുകളും കോളജുകളും ജൂൺ 15-ന് തുറക്കും. സ്കൂളുകളിൽ 9 മുതൽ 12 വരെ ക്ലാസ്സുകളാണ് പ്രവർത്തിക്കുക. നഴ്സറി മുതൽ എട്ടാം ക്ലാസ് വരെ ഉണ്ടാവില്ല. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാ​ഗമായി സ്കൂളുകളിൽ രാവിലെ അസംബ്ലി ഉണ്ടാവില്ലെന്നും മന്ത്രി അറിയിച്ചു.

രണ്ടു മാസത്തിനു ശേഷം മുംബൈ സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഇന്നലെ ബസ്സുകൾ നിരത്തിലിറക്കിയിരുന്നു. റെഡ് സോണുകളിലുൾപ്പടെ ഉള്ള റൂട്ടുകളിലൂടെ 11000 യാത്രക്കാർ ഇന്നലെ ബസ്സിൽ യാത്ര നടത്തിയതായി  മുംബൈ സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ അറിയിച്ചു.