ഡൽഹി തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥി നിർണയത്തിൽ കോൺഗ്രസിനകത്ത് ഭിന്നിപ്പ്; സോണിയ ഗാന്ധിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു

വരാനിരിക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിതരണത്തിൽ പ്രതിഷേധിച്ച് ഒരു കൂട്ടം കോൺഗ്രസ് പ്രവർത്തകർ സ്വന്തം പാർട്ടിയുടെ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിക്ക് പുറത്ത് പ്രതിഷേധിച്ചു.

പട്ടേൽ നഗർ, കരവാൽ നഗർ നിയമസഭാ മണ്ഡലങ്ങളിൽ നിന്നുള്ള പ്രതിഷേധക്കാർ പാർട്ടി തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിനു മുന്നോടിയായിയിട്ടാണ് പ്രതിഷേധിച്ചത്.

നേതാക്കളായ അരവിന്ദ് സിംഗ്, ഹർമാൻ സിംഗ് എന്നിവർക്ക് യഥാക്രമം കരാവൽ നഗർ, പട്ടേൽ നഗർ നിയോജകമണ്ഡലങ്ങളിൽ നിന്ന് ടിക്കറ്റ് ലഭിച്ചേക്കില്ലെന്ന അഭ്യൂഹത്തെ തുടർന്നാണ് പ്രവർത്തകർ പ്രതിഷേധത്തിന് ഇറങ്ങിയത്.

പ്രകോപിതരായ പ്രകടനക്കാർ ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ഡിപിസിസി) പ്രസിഡന്റ് സുഭാഷ് ചോപ്രയുടെ കാറിനുള്ള വഴിയും തടഞ്ഞു.

അന്തിമ പ്രഖ്യാപനം ഇന്ന് പാർട്ടി നടത്തുമെന്ന് കൂട്ടിച്ചേർത്ത ചോപ്ര, ഭൂരിഭാഗം സ്ഥാനാർത്ഥികളുടെയും പേരുകൾ അന്തിമരൂപത്തിലാക്കിയിട്ടുണ്ടെന്നും പാർട്ടി രാഷ്ട്രീയ ജനതാദളുമായി (ആർ‌ജെഡി) സഖ്യമുണ്ടാക്കുമെന്നും ചോപ്ര പറഞ്ഞു.

70 അംഗ ഡൽഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 8 ന് നടക്കും. വോട്ടെണ്ണൽ ഫെബ്രുവരി 11 ന് നടക്കും.