അഖിലേഷിന് എതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തില്ല

സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനും അമ്മാവൻ ശിവ്‌പാൽ യാദവിനും എതിരെ സ്ഥാനാർത്ഥികളെ നിർത്തില്ലെന്ന് കോൺഗ്രസ് തീരുമാനിച്ചു. സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ അമേഠിയിലും റായ്ബറേലിയിലും സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല.

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ അഖിലേഷ് യാദവ് മത്സരിക്കുന്നത് തന്റെ കുടുംബത്തിന്റെ കോട്ടയായ മെയിൻപുരിയുടെ കീഴിലുള്ള കർഹാലിൽ നിന്നാണ്.ആദ്യമായാണ് ഇവിടെ നിന്ന് അഖിലേഷ് ജനവിധി തേടുന്നത്.

അഖിലേഷ് യാദവിനെതിരെ കർഹലിൽ ബി.ജെ.പി സ്ഥാനാർഥിയായി കേന്ദ്രമന്ത്രി സത്യപാൽ സിങ് ഭാഗൽ മത്സരിക്കും. അഞ്ച് തവണ എം.പിയായിട്ടുള്ള ഭാഗൽ യു.പി പൊലീസിലെ മുൻ ഉദ്യോഗസ്ഥനാണ്.

സമാജ്‌വാദി പാർട്ടി സ്ഥാപകനായ മുലായം സിങ് യാദവിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന ആളാണ് ഭാഗൽ. അടുത്തിടെ ബി.ജെ.പിയിൽ ചേർന്ന അഖിലേഷിന്റെ സഹോദരഭാര്യ അപർണ യാദവ് കർഹലിൽ മത്സരിക്കുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ. അപ്രതീക്ഷിത നീക്കങ്ങളാണ് യുദ്ധത്തിൽ പ്രധാന പങ്കുവഹിക്കുന്നത് എന്നായിരുന്നു നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം ഭാഗലിന്റെ പ്രതികരണം

പ്രാദേശിക പാർട്ടികളുടെ ഉരുക്കുകോട്ടയായ കർഹലിൽ ഭാഗലിന് എന്തെങ്കിലും അത്ഭുതം സൃഷ്ടിക്കാനാവുമോ എന്നത് കാത്തിരുന്ന് കാണണം. ആകെ നടന്ന 17 തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി, കോൺഗ്രസ് സ്ഥാനാർഥികൾക്ക് ഒരോ തവണ മാത്രമാണ് ഇവിടെ ജയിക്കാനായത്.