ചാരപ്രവർത്തിയുടെ കാര്യത്തിൽ കോൺഗ്രസ് 'ജെയിംസ് ബോണ്ട്' ആയിരുന്നു: കേന്ദ്ര മന്ത്രി

പെഗാസസ് ഫോൺ ചോർത്തൽ ആരോപണങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിൽ പ്രതിഷേധിച്ച കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി. അധികാരത്തിലായിരുന്നപ്പോൾ കോൺഗ്രസ് പാർട്ടി ചാരവൃത്തിയുടെ കാര്യത്തിൽ ജെയിംസ് ബോണ്ടായിരുന്നു എന്നും ഇപ്പോൾ പാർലമെന്റിന്റെ സമയം വെറുതെ കളയാൻ വ്യാജവും കെട്ടിച്ചമച്ചതുമായ പ്രശ്നങ്ങൾ ഉന്നയിക്കുകയാണെന്നും മുഖ്താർ അബ്ബാസ് നഖ്‌വി ഞായറാഴ്ച ആരോപിച്ചു.

യുപിഎ കാലത്ത്, അവരുടെ സർക്കാർ തന്നെ ചാരവൃത്തി നടത്തിയെന്ന് അവരുടെ സ്വന്തം ധനമന്ത്രി ആരോപിച്ചിരുന്നു മുഖ്താർ അബ്ബാസ് നഖ്‌വി പറഞ്ഞു. നിലവിലെ ആരോപണങ്ങളിൽ യാതൊരു അടിസ്ഥാനവുമില്ലെങ്കിലും ഇപ്പോൾ പോലും ആ അന്തരീക്ഷം സൃഷ്ടിക്കാൻ അവർ ആഗ്രഹിക്കുന്നു എന്ന് മന്ത്രി പറഞ്ഞു.

കോൺഗ്രസും മറ്റ് ചില പ്രതിപക്ഷ പാർട്ടികളും ആരോപണം ഉന്നയിച്ച്‌ വെറുതെ ആക്രോശിക്കുക എന്ന നയത്തോടെ പ്രവർത്തിക്കുകയാണെന്നും രാജ്യസഭ ഉപനേതാവായ മുഖ്താർ അബ്ബാസ് നഖ്‌വി പറഞ്ഞു.

ജനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്നും സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള പ്രതിസന്ധി മാറി ലോക്സഭയും രാജ്യസഭയും സുഗമമായി പ്രവർത്തിക്കുന്ന സാഹചര്യം ഉണ്ടാകുമെന്ന പ്രതീക്ഷയും പിടിഐക്ക് നൽകിയ അഭിമുഖത്തിൽ ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി പ്രകടിപ്പിച്ചു.

ജൂലൈ 19 ന് പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ചതിന് ശേഷം പെഗാസസ്, കർഷകരുടെ പ്രശ്നങ്ങൾ എന്നിവയിൽ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം തുടരുന്നതിനിടയിൽ, ചില ബില്ലുകൾ പാസാക്കുന്നത് ഒഴികെയുള്ള കാര്യമായ ഒരു നടപടിയും ലോക്‌സഭയിലും രാജ്യസഭയിലും നടന്നിട്ടില്ല.