ഭാരത് ജോഡോ യാത്ര താത്കാലികമായി നിര്‍ത്തി; രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്

മതിയായ സുരക്ഷാ ഉറപ്പാക്കാത്തതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര താല്‍കാലികമായി നിര്‍ത്തിവെച്ചു. കഴിഞ്ഞ ദിവസം ജമ്മുവിലെ പര്യടനത്തിനിടെ ബനിഹാലില്‍ വെച്ച് ജനക്കൂട്ടം യാത്രയില്‍ ഇരച്ചുകയറിയിരുന്നു. ഇത് വലിയ സുരക്ഷാപാളിച്ചയാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. പൊലീസ് നിഷ്‌ക്രിയമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. സുരക്ഷ ഉറപ്പാക്കിയ ശേഷം യാത്ര പുനരാരംഭിക്കുമെന്ന് ഭാരത് ജോഡോ സംഘാടകര്‍ അറിയിച്ചു.

വെള്ളിയാഴ്ച രാവിലെയാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ജോഡോ യാത്ര പുനരാരംഭിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളും ഉള്‍പ്പെടെ വന്‍ ജനക്കൂട്ടമാണ് യാത്രയ്‌ക്കൊപ്പം അണിനിരന്നത്. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റുമായ ഒമര്‍ അബ്ദുല്ലയും ബനിഹാലില്‍ യാത്രയില്‍ പങ്കുചേര്‍ന്നിരുന്നു.