പാചകവാതക വില കുറവ് ഇന്നു മുതൽ പ്രാബല്യത്തിൽ, ജനങ്ങളുടെ കണ്ണിൽ പൊടിയിടാനെന്ന് കോൺഗ്രസ്

രാജ്യത്ത് ഗാര്‍ഹിക പാചക സിലിണ്ടറുകളുടെ വില 2 കുറച്ച കേന്ദ്ര തീരുമാനം ഇന്നു മുതൽ പ്രാബല്യത്തിൽ വരും.ഗാര്‍ഹിക പാചക സിലിണ്ടറുകളുടെ വില 200 രൂപയാണ് കുറച്ചത്. ലോക്സഭാ , വിവിധ സംസ്ഥാനങ്ങളെ നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണ് കേന്ദ്രവും ബിജെപിയും ഈ നീക്കം നടത്തിയതെന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് തീരുമാനം എടുത്തത്. ഗാര്‍ഹിക സിലിണ്ടര്‍ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും പ്രയോജനം കിട്ടും. ഉജ്വല സ്‌കീമിലുള്ളവര്‍ക്ക് നേരത്തെ നല്‍കിയ സബ്‌സിഡിക്ക് പുറമെയാവും ഈ കിഴിവ് ലഭിക്കുക.ഡല്‍ഹിയില്‍ 14.2 കിലോ ​ഗാർഹിക സിലിണ്ടറിന് 1103 രൂപയിൽ നിന്നും 903 രൂപയായി വില കുറയും.

മുംബൈ- 1052.50, ചെന്നൈ- 1068.50, കൊല്‍ക്കത്ത- 1079 എന്നിങ്ങനെയാണ് മറ്റ് പ്രധാന നഗരങ്ങളില്‍ ഈടാക്കുന്നത്.ഓണവും രക്ഷാബന്ധനും പ്രമാണിച്ചാണ് വില കുറച്ചതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

വില കുറച്ച നടപടി നിരവധി കുടുംബങ്ങൾക്ക് സന്തോഷം പകരുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. വീടുകൾക്കുള്ളിൽ സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

രാജസ്ഥാന്‍, ഛത്തിസ്ഗഢ്, മധ്യപ്രദേശ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളില്‍ ഈ വര്‍ഷമവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് പാചകവാതകത്തിന് വില കുറയ്ക്കുന്നത്. അതേ സമയം നടപടിയെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി.

വില കുറച്ച നടപടി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും, തെരഞ്ഞെടുപ്പുകളിലെ പരാജയങ്ങളെ തുടർന്നാണ് നടപടിയെന്നും കോൺ​ഗ്രസ് വിമർശിച്ചു. കസേര ആടി തുടങ്ങിയെന്ന് മോദി തിരിച്ചറിഞ്ഞതിന്‍റെ ഫലമാണ് പാചക വാതക വില കുറച്ചത്.

വില കുറയ്ക്കാനുള്ള കേന്ദ്ര തീരുമാനത്തിന് പിന്നിൽ രണ്ട് കാരണങ്ങളാണ് ഉള്ളതെന്നും കോൺഗ്രസ് ചൂണ്ടികാട്ടി. കർണാടക മോഡൽ പ്രഖ്യാപനങ്ങളും, രാജ്യത്തെ പ്രതിപക്ഷ ഐക്യമായ ‘ഇന്ത്യ’ മുന്നണിയുടെ സമ്മർദ്ദവുമാണ് കേന്ദ്ര സർക്കാരിന്‍റെ ഈ പുനരാലോചനക്ക് പിന്നിലെന്നാണ് കോൺഗ്രസ് അഭിപ്രായപ്പെട്ടത്.