കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ തുടങ്ങി, തര്‍ക്കം ഉന്നയിച്ച് തരൂര്‍

കോണ്‍ഗ്രസിന്റെ പുതിയ അദ്ധ്യക്ഷനെ ഇന്നറിയാം. എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണല്‍ നടപടികള്‍ ആരംഭിച്ചു. 68 ബാലറ്റ് പെട്ടികളിലായുള്ള ബാലറ്റ് പേപ്പറുകള്‍ കൂട്ടി കലര്‍ത്തി, നൂറ് എണ്ണം വീതമുളള ഓരോ കെട്ടാക്കി മാറ്റും. തുടര്‍ന്ന് നാല് മുതല്‍ ആറ് ടേബിളുകളിലായിട്ടാണ് വോട്ടെണ്ണല്‍. ഉച്ചക്ക് ശേഷമാണ് ഫലപ്രഖ്യാപനം.

അതേസമയം യു.പിയിലെ വോട്ടുകള്‍ പ്രത്യേക എണ്ണണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് സമിതിയോട് തരൂര്‍ ഇക്കാര്യം ആവശ്യപ്പെട്ടു. പോളിംഗില്‍ ക്രമക്കേട് നടന്നെന്ന് ചൂണ്ടിക്കാട്ടി തരൂര്‍ പക്ഷം പരാതി നല്‍കിയിട്ടുണ്ട്. ബാലറ്റ് പെട്ടികള്‍ കൊണ്ടുപോകുന്നതില്‍ കൃത്യമായ വിവരം നല്‍കിയില്ല. തിങ്കളാഴ്ച കൊണ്ടു പോകുമെന്ന് ആദ്യം അറിയിച്ചു. എന്നാല്‍ ചൊവ്വാഴ്ചയാണ് പെട്ടികല്‍ കൊണ്ടുപോയതെന്നും തരൂര്‍ പക്ഷം പരാതിയില്‍ പറയുന്നു. കേരളത്തിലെ നടപടികളിലും പരാതി ഉന്നയിച്ചിട്ടുണ്ട്.

അതിനിടെ തരൂരിനെതിരെ കൊടിക്കുന്നില്‍ സുരേഷ് രംഗത്തുവന്നു. വോട്ട് പ്രശ്നം ചൂണ്ടിക്കാട്ടിയുള്ള തരൂരിന്റെ പരാതി തോല്‍വിക്കുള്ള മുന്‍കൂര്‍ ജാമ്യമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. വോട്ടെണ്ണലിനായി ഖാര്‍ഗെയുടെ ഏജന്റായി കൊടിക്കുന്നില്‍ സുരേഷാണ് എഐസിസി ആസ്ഥാനത്ത് എത്തിയിരിക്കുന്നത്.

 തിരഞ്ഞെടുപ്പില്‍ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. ആകെയുള്ള 9915 വോട്ടര്‍മാരില്‍ 9497 പേര്‍ (95.78%) വോട്ട് ചെയ്തു. എല്ലാ സംസ്ഥാനങ്ങളിലും 90 ശതമാനത്തിലധികം പോളിംഗുണ്ട്. കേരളത്തില്‍ 95.76% ആണു പോളിംഗ്.

അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തന്നെ പ്രസിഡന്റാകും. ഖാര്‍ഗെയുടെ ഭൂരിപക്ഷം കുറച്ച്, പരമാവധി വോട്ട് പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണു ശശി തരൂര്‍.