കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ്: 95.78 ശതമാനം പോളിംഗ്, ഫലം നാളെ അറിയാം

വാശിയേറിയ വോട്ടെടുപ്പിന് ഒടുവില്‍ കോണ്‍ഗ്രസിന്റെ പുതിയ അദ്ധ്യക്ഷന്‍ ആരെന്ന് നാളെ അറിയാം. ബുധനാഴ്ച രാവിലെ 10 മുതല്‍ എഐസിസി ആസ്ഥാനത്താണ് വോട്ടെണ്ണുന്നത്. ഉച്ചകഴിഞ്ഞ് ഫലപ്രഖ്യാപനം. തിരഞ്ഞെടുപ്പില്‍ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. ആകെയുള്ള 9915 വോട്ടര്‍മാരില്‍ 9497 പേര്‍ (95.78%) വോട്ട് ചെയ്തു.

എല്ലാ സംസ്ഥാനങ്ങളിലും 90 ശതമാനത്തിലധികം പോളിംഗുണ്ടെന്നും ചിലയിടത്ത് 100 ശതമാനമുണ്ടെന്നും തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി പറഞ്ഞു. കേരളത്തില്‍ 95.76% ആണു പോളിംഗ്. കേരളത്തില്‍ നിന്നടക്കമുള്ള ബാലറ്റ് പെട്ടികള്‍ ഇന്ന് ഡല്‍ഹിയിലെത്തിക്കും. സംസ്ഥാനങ്ങളിലെ വോട്ടുകള്‍ കൂട്ടിക്കലര്‍ത്തിയായിരിക്കും എണ്ണുക.

അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തന്നെ പ്രസിഡന്റാകും. ഖാര്‍ഗെയുടെ ഭൂരിപക്ഷം കുറച്ച്, പരമാവധി വോട്ട് പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണു ശശി തരൂര്‍.

പ്രമുഖ ദേശീയനേതാക്കളെല്ലാം ഖാര്‍ഗെയെ പിന്തുണയ്ക്കുമ്പോള്‍ സാധാരണപ്രവര്‍ത്തകരും യുവ നേതാക്കളും കൂടെയുണ്ടെന്ന ആത്മവിശ്വാസമായിരുന്നു പ്രചാരണത്തിലുടനീളം തരൂര്‍ പ്രകടിപ്പിച്ചത്.