ലോക്‌സഭാ സ്ഥാനാര്‍ത്ഥികളെ ആറ് മാസം മുമ്പ് തീരുമാനിക്കും, കേരള മാതൃകയില്‍ രാഷ്ട്രീയകാര്യ സമിതി; ചിന്തന്‍ ശിബിരം: സമഗ്ര മാറ്റത്തിന് കോണ്‍ഗ്രസ്

ചിന്തന്‍ ശിബിരവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേക്ക് കടന്ന് കോണ്‍ഗ്രസ്സ് .6 സമിതികള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ സോണിയ ഗാന്ധി പരിശോധിച്ചു. സമിതി അധ്യക്ഷന്മാര്‍ സോണിയ ഗാന്ധിയുമയി ചര്‍ച്ച നടത്തി.പാര്‍ട്ടിയില്‍ സമൂലമാറ്റം നിര്‍ദേശിക്കുന്നതിനൊപ്പം ,യുവ ന്യൂനപക്ഷ പ്രാതിനിധ്യം കൂട്ടുന്നതടക്കം മറ്റ് നിര്‍ദേശങ്ങളുമാണ് സമിതി മുന്‍പോട്ട് വ ച്ചിരിക്കുന്നത്.ചിന്തന്‍ ശിബിരത്തോടെ പാര്‍ട്ടിയില്‍ തിരുത്തലുകളുണ്ടാകുമെന്ന് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പ്രതികരിച്ചിട്ടുണ്ട്.

നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കടുത്ത വിമത സ്വരം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ചിന്തന്‍ ശിബിരം ചേരാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്.ചിന്തന്‍ ശിബിരത്തോടെ നടക്കുന്ന പുനസംഘടനയില്‍ മുതിര്‍ന്ന നേതാവ് കമല്‍നാഥിനെ ദേശീയ നേതൃത്വത്തിലേക്ക് പരിഗണിക്കണമെന്നാവശ്യം ഉയര്‍ന്നിട്ടുണ്ട്.. സംഘടനാ തലപ്പത്തടക്കം സമഗ്ര മാറ്റം വേണമെന്ന ആവശ്യവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്.

സംഘടന രംഗത്ത് സമഗ്രമായ മാറ്റം, പുതിയ ആശയങ്ങളുമായി തെരഞ്ഞെടുപ്പിനെ നേരിടല്‍ എന്നിവയാണ് 13 മുതല്‍ 15 വരെ രാജസ്ഥാനിലെ ഉദയ്പൂരില്‍ നടക്കുന്ന ചിന്തന്‍ ശിബിരം ഉന്നമിടുന്നത്.

ലോക്സഭാതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ ആറുമാസംമുമ്പ് തീരുമാനിക്കാനും അതിനനുസൃതമായി തയ്യാറെടുപ്പുകള്‍ നടത്താനും ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ അവതരിപ്പിക്കും.

ചിന്തന്‍ ശിബിര്‍ നിര്‍ദ്ദേശങ്ങള്‍
* തിരഞ്ഞെടുപ്പിന് ഏകോപനസമിതി.
* ബി.ജെ.പി. ഇതര പാര്‍ട്ടികളുമായുള്ള സഖ്യത്തില്‍ തീരുമാനത്തിന് പ്രത്യേകസമിതി.
* കേരളമാതൃകയില്‍ പ്രത്യേക രാഷ്ട്രീയകാര്യസമിതി.
* ശക്തിയുള്ള സംസ്ഥാനങ്ങള്‍ക്കും ഇല്ലാത്തവയ്ക്കും രണ്ടുതരം സമീപനം.
* വിജയസാധ്യതയുള്ള സീറ്റുകളില്‍ പ്രത്യേകശ്രദ്ധ.
* വര്‍ഷത്തില്‍ ഒരുതവണ ഫണ്ടുശേഖരണയത്‌നം. ഇതിനായി പ്രത്യേകസംവിധാനം.
* പാര്‍ലമെന്ററിബോര്‍ഡ് പുനരുജ്ജീവിപ്പിക്കല്‍.
* ജി.-‘3 മുന്നോട്ടുവെച്ച വിഷയങ്ങളിലും ചര്‍ച്ച.
* കോണ്‍ഗ്രസ് പാരമ്പര്യവും നേട്ടവും താഴെത്തട്ടില്‍ എത്തിക്കാന്‍ പ്രചാരണപരിപാടികള്‍.
* ജനകീയപ്രശ്‌നങ്ങളില്‍ മുന്നിട്ടിറങ്ങിയുള്ള പ്രവര്‍ത്തനം.
* ഭാരവാഹികള്‍ക്ക് പ്രവര്‍ത്തനഫലങ്ങളില്‍ ഉത്തരവാദിത്വം.
*പി.സി.സി., ഡി.സി.സി. ഭാരവാഹികള്‍ക്ക് നിശ്ചിതകാലയളവുവരെ കൂളിങ് ഓഫ് സമയം.
*കളങ്കിതരായവരെ സ്ഥാനാര്‍ഥിത്വത്തില്‍നിന്നൊഴിവാക്കല്‍.

ഇതിനൊപ്പം തന്നെ ഡിജിറ്റല്‍ , മാധ്യമരംഗത്ത് വന്‍ അഴിച്ചുപണിയ്ക്കും നിര്‍ദ്ദേശങ്ങളുണ്ട്.