കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടിയായി മാറും: അശ്വനി കുമാര്‍

കോണ്‍ഗ്രസ് കേവലം പ്രാദേശിക പാര്‍ട്ടിയായി ചുരുങ്ങുമെന്ന് മുന്‍ കേന്ദ്രമന്ത്രി അശ്വനി കുമാര്‍. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഏറ്റ കനത്ത തിരിച്ചടിയില്‍ പ്രതികരിക്കവേയാണ് അശ്വനി കുമാര്‍ ഇക്കാര്യം പറഞ്ഞത്.

‘രാജ്യത്ത് ഉയര്‍ന്നുവരുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടിയായി മാറും. ഭാവിയില്‍ പാര്‍ട്ടിയുടെ സംഭാവന നിസ്സാരമായിരിക്കും. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അന്തസ്സോടെ പ്രവര്‍ത്തിക്കാന്‍ കഴിയാത്തതിനാലാണ് പാര്‍ട്ടി വിട്ടത്. പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടിയുടെ പ്രകടനം അഭിനന്തനാര്‍ഹമാണ്. ഫലങ്ങള്‍ രാഷ്ട്രീയ ഭൂപ്രകൃതിയെ മാറ്റിമറിക്കുമെന്നും അശ്വനി കുമാര്‍ പറഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തിലേക്ക്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ തുടക്കം മുതല്‍ തന്നെ നടത്തിയ മുന്നേറ്റം ബി.ജെ.പി ഇപ്പോഴും തുടരുകയാണ്. പഞ്ചാബില്‍ ചരിത്രം കുറിച്ച് ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറും.

പഞ്ചാബില്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവച്ച് എഎപി വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ആകെയുള്ള 117 സീറ്റുകളിലും വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 91 സീറ്റിലും എഎപി മുന്നേറുകയാണ്. ഭരണകക്ഷിയായ കോണ്‍ഗ്രസ് 19 സീറ്റിലും ശിരോമണി അകാലിദള്‍ മൂന്ന് സീറ്റിലും ലീഡ് ചെയ്യുന്നു. ബിജെപി രണ്ടു സീറ്റില്‍ മാത്രമാണ് മുന്നില്‍. പഞ്ചാബില്‍ കേവല ഭൂരിപക്ഷത്തിന് 59 സീറ്റുകളാണ് വേണ്ടത്.