ബാലാകോട്ട് വ്യോമാക്രമണത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി തെളിവ് ചോദിച്ചതില്‍ പ്രതിഷേധിച്ച് നേതാവ് രാജി വെച്ചു

ബാലാകോട്ടിലെ ഭീകര ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യന്‍ വ്യേമ സേന നടത്തിയ ആക്രമണത്തെ സംബന്ധിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി തെളിവ് ആവശ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വക്താവ് പാര്‍ട്ടി വിട്ടു. ബീഹാറിലെ വിനോദ് ശര്‍മയാണ് പാര്‍ട്ടി പദവികളും അംഗത്വവും രാജിവച്ചത്.

ബാലാകോട്ട് ആക്രമണത്തില്‍ കോണ്‍ഗ്രസ് തെളിവ് ചോദിച്ചത് തന്നെ ഏറെ അസംതൃപ്തനാക്കി. പാര്‍ട്ടിയുടെ ഇത്തരം നിലപാടുകളില്‍ താന്‍ നിരാശനാണെന്നും ശര്‍മ പറഞ്ഞു. അസുന്തഷ്ടനായി പാര്‍ട്ടിയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല. അതിനാല്‍ പാര്‍ട്ടി പദവികളും അംഗത്വവും രാജി വെയ്ക്കുന്നുവെന്ന് വിനോദ് ശര്‍മ പറഞ്ഞു.

മറ്റ് രാഷ്ട്രീയ വൈര്യമെല്ലാം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിത്. രാജ്യത്തിന്റെ സുരക്ഷയ്ക്കാണ് പ്രാധാന്യം. ഇതിനെ രാഷ്ട്രീയവത്കരിക്കുകയാണ് പാര്‍ട്ടി ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, ബാലാകോട്ട് വ്യോമാക്രമണത്തിലെ മരണസംഖ്യയെ കുറിച്ച് കോണ്‍ഗ്രസ് തെളിവ് ആവശ്യപ്പെട്ടിരുന്നു. ബിജെപി നേതാക്കള്‍ പറയുന്ന കണക്കിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ് അടക്കം രംഗത്തെത്തിയിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാധ്യമങ്ങളും ഇന്ത്യയിലെ ജനങ്ങളും ഉയര്‍ത്തുന്ന സംശയങ്ങള്‍ക്ക് മോദി മറുപടി പറഞ്ഞേ മതിയാകു എന്ന് ദ്വിഗ് വിജയ് സിങ്ങ് ആവശ്യപ്പെട്ടിരുന്നു.

ബാലാകോട്ട് 300 തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്നാണ് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത്. എന്നാല്‍ യോഗി ആദിത്യനാഥ് പറയുന്നത് 400 പേര്‍ കൊല്ലപ്പെട്ടുവെന്നാണ്. പക്ഷേ ഒരാള്‍ പോലും മരിച്ചിട്ടില്ലെന്നാണ് കേന്ദ്രമന്ത്രി എസ്.എസ് അലുവാലിയ പറയുന്നത്. വ്യോമസേന മേധാവി പറഞ്ഞത് തെളിവ് ഇപ്പോള്‍ പുറത്ത് വിടാന്‍ കഴിയില്ലെന്നായിരുന്നു.