കോണ്‍ഗ്രസ് എനിക്ക് നേരെ മിസൈലുകള്‍ തൊടുത്തു, 303 റൈഫിളുകള്‍ ഉപയോഗിച്ച് തിരിച്ചടിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്: ഗുലാം നബി ആസാദ്

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. കോണ്‍ഗ്രസ് നേതാക്കള്‍ തനിക്കെതിരെ മിസൈലുകള്‍ തൊടുത്തപ്പോള്‍, റൈഫിള്‍ ഉപയോഗിച്ച് തിരിച്ചടിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

ജമ്മുകശ്മീരിലെ ഒരു റാലിയില്‍ സംസാരിക്കവെയായിരുന്നു ഗുലാം നബി ആസാദിന്റെ പരാമര്‍ശം. ‘അവര്‍(കോണ്‍ഗ്രസ്) എനിക്ക് നേരെ മിസൈലുകള്‍ തൊടുത്തു. 303 റൈഫിളുകള്‍ ഉപയോഗിച്ച് തിരിച്ചടിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. എന്നിട്ടും അവര്‍ തകര്‍ന്നുപോയി. അപ്പോള്‍ ഞാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചിരുന്നുവെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു? അവര്‍ ഇല്ലാതായേനെ’, ഗുലാം നബി ആസാദ് പറഞ്ഞു.

ഇന്ദിരാ ഗാന്ധിക്കും രാജീവ് ഗാന്ധിക്കും എതിരെ സംസാരിക്കാന്‍ പോലും താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 52 വര്‍ഷങ്ങളായി കോണ്‍ഗ്രസ് അംഗമായിരുന്നു. രാജീവ് ഗാന്ധി സഹോദരനെ പോലെയും ഇന്ദിരാ ഗാന്ധി തന്റെ അമ്മയെ പോലെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് പതിറ്റാണ്ട് നീണ്ട ബന്ധം അവസാനിപ്പിച്ചാണ് മുന്‍ കേന്ദ്രമന്ത്രിയായ ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടത്. രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചിരുന്നു.