തീരുമാനം മാറ്റുംവരെ നിരാഹാര സമരം, രാജിവെയ്ക്കാനുള്ള തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയെ സമ്മര്‍ദ്ദത്തിലാഴ്ത്താന്‍ ഗാന്ധിയന്‍ സമരവുമായി നേതാക്കള്‍

കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഒഴിയാനുള്ള തീരുമാനം പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ശക്തമാക്കി കോണ്‍ഗ്രസ്. ചര്‍ച്ചകള്‍ കൊണ്ട് പരിഹാരമില്ലെന്ന് വന്നതോടെ ഗാന്ധിയന്‍ സമരമാര്‍ഗവുമായി മുന്നോട്ട് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് ഡല്‍ഹി ഘടകം. ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് നേതാവ് വിജയ് ജത്യന്റെ നേതൃത്വത്തിലാണ് ഒരു പക്ഷെ ചരിത്രത്തിലാദ്യമായി ഇങ്ങനെ ഒരു നിരാഹാര സമരം അരങ്ങേറുന്നത്.

രാജിക്കാര്യത്തില്‍ വിട്ടുവീഴചയ്ക്കില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയതോടെയാണ്   കോണ്‍ഗ്രസ് നേതാക്കള്‍ അടവ് മാറ്റിയത്. പുതിയ അദ്ധ്യക്ഷനെ കണ്ടെത്താന്‍ ആറ് മാസത്തെ സമയം ആവശ്യപ്പെട്ട നേതാക്കളോട് പരമാവധി ഒരു മാസത്തെ സമയം അനുവദിക്കാമെന്നും അതുവരെ ആ പദവിയില്‍ ഇരിക്കാമെന്നും രാഹുല്‍ നിലപാട് വ്യക്തമാക്കിയതായിട്ടാണ് സൂചനകള്‍. പുതിയ അധ്യക്ഷനെ ഒരു മാസത്തിനുള്ളില്‍ കണ്ടെത്താനുള്ള നിര്‍ദേശം രാഹുല്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് നല്‍കി.

ഇന്നലെ വസതിയിലെത്തിയ കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിക്കാന്‍ രാഹുല്‍ തയ്യാറായിരുന്നില്ല. പകരം നേതാക്കളെ കാണാന്‍ രാഹുല്‍ പ്രിയങ്കയെ ചുമതലപ്പെടുത്തുകയായിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തില്‍ നിന്നും ആരേയും പരിഗണിക്കരുതെന്ന തീരുമാനത്തില്‍ ശക്തമായി തുടരുകയാണ് രാഹല്‍. രാഹുലിനെ കൂടുതല്‍ സമമര്‍ദ്ദത്തിലാക്കണ്ടെന്ന് നിലപാടിലാണ് സോണിയ ഗാന്ധി.

പുതിയ നേതാവ് ആരെന്ന ചോദ്യമാണ് കോണ്‍ഗ്രസിനുള്ളില്‍ പുകയുന്നത്. നേതൃത്വം നല്‍കാന്‍ മികച്ച നേതാക്കന്മാരില്ലെന്ന ആരോപണം ഉന്നയിച്ച് പ്രമുഖ നേതാക്കളില്‍ പലരും ബിജെപിയിലേക്ക് ചേക്കേറുന്നതും വലിയ പ്രതിസന്ധിയാണ് കോണ്‍ഗ്രസില്‍ സൃഷ്ടിച്ചിരിക്കുന്നത്.

മുതിര്‍ന്ന നേതാക്കളുടെ പിടിവാശിയും നിലപാടുകളുമാണ് തോല്‍വിക്ക് കാരണമെന്ന് പരസ്യമായി രാഹുല്‍ വിമര്‍ശിച്ചിരുന്നു. പാര്‍ട്ടി നേതാക്കള്‍ പലരും നേരിട്ട് സംസാരിച്ചെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനും രാഹുലിനെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു.

രാഹുല്‍ ഗാന്ധിയുടെ വസതിയ്ക്കു പുറത്താണ് നാലുപേര്‍ നിരാഹാര സമരം തുടങ്ങിയത്. രാഹുല്‍ ഗാന്ധി രാജി തീരുമാനം പിന്‍വലിക്കുംവരെ നിരാഹാരം തുടരുമെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു.

എന്നാല്‍ രാഹുലിന്റെ നിലപാടില്‍ നേതാക്കള്‍ എല്ലാം അസ്വസ്ഥരാണെന്നും ഒരു തീരുമാനത്തിലെത്താന്‍ പാര്‍ട്ടിക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നും ഡല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്റ് ഷീല ദീക്ഷിത് പറഞ്ഞിരുന്നു.