മഹാരാഷ്ട്ര മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നാണംകെട്ട തോല്‍വി; 26 ല്‍ 24 സീറ്റും തൂത്തുവാരി കോണ്‍ഗ്രസിന്റെ തേരോട്ടം

മഹാരാഷ്ട്രയിലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലും ബിജെപിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസിന് തകര്‍പ്പന്‍ ജയം. സില്ലോഡ് മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് 26 ല്‍ 24 സീറ്റുകളും തൂത്തുവാരി ബി.ജെ.പിയെ തറപറ്റിച്ചത്. വെറും രണ്ട് സീറ്റുകള്‍ നേടി നാണംകെട്ട തോല്‍വിയായിരുന്നു ബിജെപി നേരിട്ടത്.

10000ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുനിസിപ്പല്‍ അദ്ധ്യക്ഷസ്ഥാനത്തേക്ക് കോണ്‍ഗ്രസിന്റെ രാജര്‍ഷി നിഖം വിജയിച്ചത്. എന്നാല്‍ ഭൂരിപക്ഷത്തിലും താഴെയായിരുന്നു ബിജെപിയുടെ വോട്ട്. ശിവസേനയ്ക്കാകട്ടെ ഒരു സീറ്റ് പോലും നേടാനായില്ല എന്നതും ശ്രദ്ധേയമാണ്.

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനല്‍ എന്ന് വിലയിരുത്തപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിക്ക് വമ്പന്‍ തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ഇതിന് പിന്നാലെ മഹാരാഷ്ട്രയിലെ ഈ തോല്‍വിയും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുകയാണ്. മറിച്ച് കോണ്‍ഗ്രസിന് ആത്മവിശ്വാസം നല്‍കുന്നതാണ് സില്ലോഡിലെ വിജയം.

അതേസമയം, തിരഞ്ഞെടുപ്പ് തോല്‍വി അംഗീകരിക്കുന്നെന്നും ബി.ജെ.പിയുടെ ഭരണനേട്ടം വോട്ടര്‍മാര്‍ക്കിടയില്‍ എത്തിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടെന്നും ബി.ജെ.പി വക്താവ് ഷിരിഷ് ബൊറാല്‍ക്കര്‍ പറഞ്ഞു.