കള്ളക്കുറിച്ചി സംഘര്‍ഷം; 250 പേര്‍ അറസ്റ്റില്‍, നിരോധനാജ്ഞ തുടരുന്നു

തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ 250 പേര്‍ അറസ്റ്റില്‍. അണ്ണാ ഡിഎംകെ ഐടി വിങ്ങിലെ രണ്ട് പേരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. അണ്ണാ ഡിഎംകെ പ്രവര്‍ത്തകരായ ദീപക്, സൂര്യ എന്നിവരാണ് അറസ്റ്റിലായത്.

സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ കലാപത്തിന് ആഹ്വാനം നടത്തിയതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറയുന്നു. കുറ്റക്കാര്‍ക്ക് എതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ ബന്ധുക്കളും, നാട്ടുകാരും, സ്‌കൂളിലെ പൂര്‍വവിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ ഇന്നലെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

സ്‌കൂള്‍ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കത്തിച്ച് പ്രതിഷേധം അക്രാമസക്തമാകുകയും പൊലീസുമായി ഏറ്റുമുട്ടലുണ്ടാകുകയും ചെയ്തു. 500ഓളം പൊലീസുകാരാണ് പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ എത്തിയത്. അക്രമ സംഭവങ്ങളെ തുടര്‍ന്ന് തമിഴ്‌നാട് ഡിജിപിയും ആഭ്യന്തര സെക്രട്ടറിയും സ്‌കൂളിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിജിപിയും ആഭ്യന്തര സെക്രട്ടറിയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Read more

അതേസമയം വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. സ്‌കൂള്‍ പ്രിന്‍സിപ്പളും രണ്ട് അധ്യാപകരുമാണ് അറസ്റ്റിലായത്. ആത്മഹത്യാ കുറിപ്പില്‍ പേര് നല്‍കിയിട്ടുള്ള അധ്യാപകരെയാണ് അറസ്റ്റ് ചെയ്തത്. ജൂലൈ 12ന് പ്ലസ് ടു വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വിദ്യാര്‍ത്ഥിനി കഴിഞ്ഞ ദിവസമാണ് മരിച്ചത്.