മദ്രസ പൊളിച്ചതിന് പിന്നാലെ സംഘർഷം; ഉത്തരാഖണ്ഡിൽ നാല് പേർ കൊല്ലപ്പെട്ടു, കർഫ്യൂ, ഇന്റർനെറ്റ് റദ്ദാക്കി

ഉത്തരാഖണ്ഡിൽ മദ്രസ പൊളിച്ചതിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെട്ടു. പോലീസുകാരടക്കം നൂറിലേറെ പേർക്ക് പരിക്ക്. നൈനിറ്റാൾ ജില്ലയിലെ ഹൽദ്വാനിയിലാണ് സംഭവം. സംഘർഷത്തെ തുടർന്ന് ഹൽദ്വാനിയിൽ കർഫ്യൂ പ്രഖ്യാപിച്ചു. ഹൽദ്വാനിയിലെ സ്കൂളുകൾ പൂട്ടുകയും ഇന്‍റർനെറ്റ് സേവനങ്ങൾ നിർത്തിവെക്കുകയും ചെയ്തു. അക്രമികളെ അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

സർക്കാർ ഭൂമിയിൽ അതിക്രമിച്ച് നിർമ്മിച്ചെന്നാരോപിച്ച് മദ്രസയും ഭൂഗർഭ പള്ളിയും മുൻസിപ്പൽ ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് തകർത്തത്. ബൻഭൂൽപുര പൊലീസ് സ്റ്റേഷന് സമീപം അനധികൃതമായാണ് മദ്രസ കെട്ടിടം നിർമിച്ചതെന്ന് അധികൃതർ പറയുന്നു. മദ്രസ പൊളിക്കുന്നതിനിടെ ഒരു സംഘം ആളുകൾ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയുകയും പൊലീസിന്‍റേത് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു.

സംഘർഷത്തിൽ പൊലീസുകാർക്കും മറ്റു സർക്കാർ ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതും, ഇന്റർനെറ്റ് വിച്ഛേദിച്ചതും, സ്കൂളുകൾ അടച്ചിട്ടതെന്നും ജില്ലാ മജിസ്‌ട്രേറ്റ് വിശദീകരിച്ചു. ബൻഭൂൽപുര പൊലീസ് സ്റ്റേഷന് പുറത്തുണ്ടായ സംഘർഷത്തിൽ ആളുകൾ പൊലീസിന് നേരെ വെടിയുതിർത്തതായും പ്രതിരോധിക്കാൻ പൊലീസ് തിരിച്ച് വെടിവച്ചെന്നും ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. വെടിവയ്പ്പിൽ മൂന്നോ നാലോ പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേക്കുകയും ചെയ്തു. പൊലീസ് സ്റ്റേഷൻ കത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ആൾക്കൂട്ടമെന്നും അതിനെ പൊലീസ് പ്രതിരോധിക്കുകയായിരുന്നു എന്നും ജില്ലാ മജിസ്‌ട്രേറ്റ് പറയുന്നു.

സ്ഥിതിഗതികള്‍ വിലയിരുത്താൻ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അടിയന്തര യോഗം വിളിച്ചു. കോടതി ഉത്തരവിനെത്തുടർന്നാണ് പൊളിക്കല്‍ നടപടിയെന്നും ധാമി പറഞ്ഞു. മദ്രസ പൊളിച്ച് മാറ്റുന്നത് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി ഉത്തരാഖണ്ഡ് ഹൈക്കോടതി വ്യാഴാഴ്ച പരിഗണിച്ചിരുന്നെങ്കിലും തീരുമാനമൊന്നും ആകാതിരുന്നതിനാൽ മദ്രസ പൊളിക്കാനുള്ള നടപടിയുമായി അധികൃതർ മുന്നോട്ട് പോവുകയായിരുന്നു. ഹർജി വീണ്ടും ഫെബ്രുവരി 14 നു പരിഗണിക്കാനിരിക്കുകയായിരുന്നു.