കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് കേസുകള്‍ ഉയരുന്നു: കൂടുതൽ നിയന്ത്രണങ്ങൾ വേണമെന്ന് പ്രധാനമന്ത്രി

കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നാം തരംഗം തടയാനുള്ള നടപടികൾ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക, ഒഡീഷ, മഹാരാഷ്ട്ര, കേരള മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.

രാജ്യത്തെ 80 ശതമാനം കോവിഡ് കേസുകളും ഈ ആറ് സംസ്ഥാനങ്ങളിൽ നിന്നാണ്. ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ്, വാക്സിനേറ്റ് എന്ന മുദ്രവാക്യത്തിൽ ഊന്നിയാണ് മുന്നോട്ട് പോകേണ്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിൽ പ്രതിരോധത്തിന് കൂടുതൽ ഊന്നൽ നൽകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന് എല്ലാവരും ഓർമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് 24 മണിക്കൂറിനിടെ 38,949 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നാണ് ആരോഗ്യമന്ത്രാലയം രാവിലെ പുറത്തുവിട്ട കണക്ക് പറയുന്നത്. 542 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചുട്ടുണ്ട്. ഇതോടെ സർക്കാർ കണക്കനുസരിച്ച് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,12,531 ആയി. കഴിഞ്ഞ ദിവസം 40,026 പേർ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.