രാജസ്ഥാന്‍ കരൗലിയില്‍ വര്‍ഗീയ സംഘര്‍ഷം; കര്‍ഫ്യൂ, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

രാജസ്ഥാനിലെ കരൗലിയില്‍ വര്‍ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഹിന്ദു കലണ്ടര്‍ പ്രകാരം പുതുവര്‍ഷത്തിന്റെ ആദ്യ ദിവസമായ ഇന്നലെ മുസ്ലിം ആധിപത്യ പ്രദേശത്ത് കൂടി നടന്ന ബൈക്ക് റാലിയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 35 ഓളം പേര്‍ക്ക് പരിക്കേറ്റു. കടകളും, വാഹനങ്ങളും കത്തിച്ചു. സംഭവത്തിന് പിന്നാലെ കരൗലിയില്‍ ഇന്റര്‍നെറ്റും വിച്ഛേദിച്ചിട്ടുണ്ട്.

അക്രമവുമായി ബന്ധപ്പെട്ട് 36 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്നും ക്രമസമാധാന ചുമതലയുള്ള എഡിജി ഹവ സിങ് ഗുമാരിയ പറഞ്ഞു.

മുസ്ലിം ഭൂരിപക്ഷ പ്രദേശത്തുകൂടി റാലി കടന്നുപോയപ്പോള്‍ ചിലര്‍ ഇവര്‍ക്ക് നേരെ കല്ലെറിഞ്ഞു. ഇതോടെ മറുവശത്ത് നിന്നും കല്ലേറ് ഉണ്ടായി. അക്രമം രൂക്ഷമാവുകയും കടകളും ബൈക്കുകളും കത്തിക്കുകയും ചെയ്തു. പരിക്കേറ്റ 35 പേരില്‍ ഒമ്പത് പേരെ കരൗലി ജില്ലാ ആശുപത്രിയിലും ഒരാളെ ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രാഥമിക ചികിത്സയ്ക്കുശേഷം ശനിയാഴ്ച രാത്രി തന്നെ വിട്ടയച്ചു.

അക്രമത്തിന് പിന്നാലെ ജനങ്ങളോട് ക്രമസമാധാനം പാലിക്കാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അഭ്യര്‍ത്ഥിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഗെലോട്ട് ഡിജിപിക്ക് നിര്‍ദേശം നല്‍കി.

സ്ഥലത്ത് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്, ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള 50 ഉദ്യോഗസ്ഥരടക്കം 600 പോലീസുകാരെ വിന്യസിച്ചിരിക്കുകയാണ്.

Read more

അതേസമയം അക്രമത്തിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസ് സര്‍ക്കാരിനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ ആരോപിച്ചു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രീണന നയമാണ് ഇതിന് കാരണം. ബൈക്ക് റാലിക്ക് നേരെ നടന്നത് ആസൂത്രിത ആക്രമണം ആയിരുന്നുവെന്നും പൂനിയ ആരോപിച്ചു.