ഇന്ത്യ ആക്രമിച്ചത് ഭീകര ക്യാമ്പുകളെ മാത്രമെന്ന് വ്യക്തമാക്കി തെളിവുകള്‍ നിരത്തി സൈന്യത്തിന്റെ വാര്‍ത്താ സമ്മേളനം. ഓപ്പറേഷന്‍ സിന്ദൂരിന്റെ വിശദാംശങ്ങള്‍ അടക്കം വിശദീകരിച്ചത് സൈന്യത്തിന്റെ വനിത സൈനിക ഉദ്യോഗസ്ഥരാണ്. കരസേനയില്‍ നിന്ന് സോഫിയ ഖുറേഷിയും വ്യോമസേനയില്‍ നിന്ന് വ്യോമിക സിങുമാണ് ഓപ്പറേഷന്‍ സിന്ദൂരിലെ വിശദാംശങ്ങള്‍ വാര്‍ത്ത സമ്മേളനത്തില്‍ തെളിവുകളടക്കം വിശദീകരിച്ചത്. ആക്രമണത്തില്‍ തകര്‍ന്ന ഭീകരക്യാമ്പുകളുടെ അടക്കം ദൃശ്യങ്ങള്‍ പുറത്തുവിട്ടാണ് ഇന്ത്യ വാര്‍ത്ത സമ്മേളനത്തില്‍ കൃത്യമായ മറുപടി നല്‍കിയത്.
കഴിഞ്ഞ 3 പതിറ്റാണ്ടായി പാകിസ്ഥാന്‍ വളര്‍ത്തിയെടുത്ത ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യയുടെ സംയുക്ത സേന തകര്‍ത്തതെന്ന് കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡല്‍ വ്യോമിക സിങ്ങും വ്യക്തമാക്കി. കൃത്യമായ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷന്‍ സിന്ദൂരെന്ന് സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സാധാരണ ജനങ്ങള്‍ക്ക് യാതൊരു പ്രശ്‌നവും വരാത്ത വിധമുള്ള ആക്രമണം ഉറപ്പാക്കും വിധമാണ് ആക്രമണ കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്തതെന്നും സൈന്യം വ്യക്തമാക്കി.
‘കൊളാറ്ററല്‍ ഡാമേജ്’ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണത്തിനു വേണ്ട ആയുധങ്ങള്‍ വരെ തിരഞ്ഞെടുത്തത്. അതായത്, ഏതെങ്കിലും ഒരു കെട്ടിടം അല്ലെങ്കില്‍ ഒരു കൂട്ടം കെട്ടിടമാണ് ലക്ഷ്യമിട്ടത്. പൊതുജനത്തിന് പ്രശ്‌നമുണ്ടാകാതിരിക്കാന്‍ വേണ്ടിയാണത്. സൈനിക കേന്ദ്രങ്ങളൊന്നും ലക്ഷ്യമിട്ടിട്ടില്ല. അതീവ സൂക്ഷ്മതയോടെയായിരുന്നു ആക്രമണം.
ഒരു സര്‍ജറി നടത്തുന്നത്ര ‘ക്ലിനിക്കല്‍ പ്രിസിഷനോടെ’യാണ് സൈന്യം ആക്രമണം നടത്തിയതെന്നും ദൃശ്യങ്ങള്‍ കാണിച്ച് വിങ് കമാന്‍ഡര്‍ വ്യോമിക സിങ് വ്യക്തമാക്കി. ആക്രമണത്തിന് മുമ്പ് ആക്രമണ കേന്ദ്രങ്ങളുടെ ദൃശ്യങ്ങളും ശേഷമുള്ള ദൃശ്യങ്ങളും തെളിവായി നിരത്തി. പഹല്‍ഗാം ഭീകരാക്രണത്തിന് തിരിച്ചടി നല്‍കി ഓപ്പറേഷന്‍ സിന്ദൂര്‍ അരങ്ങേറി മണിക്കൂറുകള്‍ക്കകം വിദേശകാര്യ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സംയുക്ത സേനകള്‍ ആക്രമണം നടന്നത് എങ്ങനെയെന്ന് വിവരിച്ചത്.
മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികളായ അജ്മൽ കസബും ഡേവിഡ് കോൾമാൻ ഹെഡ്‌ലിയും പരിശീലനം നേടിയ കേന്ദ്രങ്ങളാണ് ഇന്ത്യ തകർത്തതെന്നും സംയുക്ത സേന വ്യക്തമാക്കി. ആക്രമണത്തിനു തിരഞ്ഞെടുത്ത പാക്ക് ഭീകരകേന്ദ്രങ്ങൾ കൃത്യമായി തന്നെ സൈന്യം തകർത്തു. പാകിസ്ഥാനിലെ സാധാരണക്കാരുെട വീടുകൾക്കോ കെട്ടിടങ്ങൾക്കോ ഒരു കേടുപാടും വരുത്താതെയുള്ള കൃത്യമായ ആക്രമണമാണ് നടത്തിയതെന്നും സംയുക്ത സേന വ്യക്തമാക്കി.
Read more
പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും വിധത്തിലുള്ള പ്രകോപനം ഉണ്ടായാല്‍ ഇന്ത്യ തിരിച്ചടിക്കുമെന്നും സൈന്യം വ്യക്തമാക്കി. അതിനുള്ള എല്ലാ തയാറെടുപ്പുകളും ഇന്ത്യന്‍ സേന നടത്തിയിട്ടുണ്ട്. ‘പാകിസ്ഥാനി മിസ്അഡ്വഞ്ചേഴ്‌സ്’ എന്ന വാക്കാണ് പാക്ക് പ്രകോപനത്തിനെപ്പറ്റി പറയാന്‍ വിങ് കമാന്‍ഡര്‍ വ്യോമിക സിങ് ഉപയോഗിച്ചത്. മൂന്നു പതിറ്റാണ്ടായി പാക്കിസ്ഥാൻ വളർത്തിയെടുത്ത ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യം തകർത്തതെന്ന് കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങ്ങും വ്യക്തമാക്കി. കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ സിന്ദൂർ എന്നു പേരിട്ട സൈനിക നീക്കം. സാധാരണ ജനങ്ങള്‍ക്ക് അപകടമുണ്ടാകാത്ത വിധമാണ് ആക്രമണ കേന്ദ്രങ്ങൾ തിരഞ്ഞെടുത്തതെന്നും ആക്രമണം നടത്തിയതെന്നും ആവര്‍ത്തിച്ചു വ്യക്തമാക്കി.