തരൂരിന്റെ നിരാശയില്‍ കൊളംബിയയുടെ ‘യു ടേണ്‍’; പാക് അനുകൂല നിലപാട് തിരുത്താന്‍ തയ്യാറായി കൊളംബിയ; ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യക്ക് പൂര്‍ണ പിന്തുണ
പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ ഇന്ത്യ നല്‍കിയ തിരിച്ചടിയ്ക്ക് പിന്നാലെ അന്താരാഷ്ട്ര തലത്തില്‍ ഉണ്ടായ തെറ്റിദ്ധാരണകള്‍ മാറ്റാനുള്ള രാജ്യത്തിന്റെ ശ്രമം വിജയം കാണുന്നു. ഇന്ത്യയുടെ നിലപാട് വ്യക്തമാക്കാനുള്ള പ്രതിനിധി സംഘങ്ങളുടെ യാത്രയില്‍ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിലെ ആക്രമണം നടത്തിയ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ നിലപാട് വിശദീകരിക്കുകയാണ്. മെയ് 7 ന് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചതിനെത്തുടര്‍ന്ന് പാകിസ്ഥാനില്‍ ഉണ്ടായ മരണങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തിയ കൊളംബിയയുടെ നടപടി നിരാശജനകമാണെന്ന് ഇന്ത്യന്‍ പ്രതിനിധി സംഘം രാജ്യത്തെ ഭരണസംവിധാനത്തെ അറിയിച്ചു. ഇതോടെ നിലപാട് തിരുത്തുകയാണ് കൊളംബിയ.
ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട പാകിസ്താന്‍കാര്‍ക്കായി അനുശോചനമറിയിച്ച കൊളംബിയയുടെ നിലപാടിലുള്ള ഇന്ത്യയുടെ നിരാശ ശശി തരൂര്‍ എംപി നയിക്കുന്ന പ്രതിനിധി സംഘം നേരിട്ട് വ്യക്തമാക്കിയതിനുപിന്നാലെ തങ്ങളുടെ പാക് അനുകൂല പ്രസ്താവനയില്‍ മാറ്റം വരുത്താനൊരുങ്ങുകയാണ് കൊളംബിയ. കൊളംബിയയിലെത്തിയ സര്‍വകക്ഷിപ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് എംപി ശശി തരൂരാണ് ഇന്ത്യയുടെ നിരാശ കൊളംബിയന്‍ ഭരണകൂടത്തെ അറിയിച്ചത്. ഇതോടെയാണ് പ്രസ്താവന തിരുത്തി ഇന്ത്യയ്ക്ക് പിന്തുണ നല്‍കാന്‍ കൊളംബിയ ഒരുങ്ങുന്നത്. ശശി തരൂരിന്റെ പ്രതികരണം ഇങ്ങനെ
‘മുമ്പ് നമ്മളെ നിരാശപ്പെടുത്തിയ പ്രസ്താവന അവര്‍ പിന്‍വലിച്ചു, ഞങ്ങളുടെ നിലപാടിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസ്താവന ഉടനെ പുറപ്പെടുവിക്കും.’
കൊളംബിയയുടെ നിലപാടില്‍ ആശങ്ക ഉന്നയിച്ച് ശശി തരൂര്‍ തങ്ങള്‍ അതില്‍ നിരാശരാണെന്ന് പറഞ്ഞതിന് ഒരു ദിവസത്തിന് ശേഷമാണ് ഇന്ത്യക്കനുകൂലമായി പ്രസ്താവന പുറപ്പെടുവിക്കാന്‍ അവര്‍ തയ്യാറാവുന്നത്. ഇന്ത്യയുടെ നിലപാട് പൂർണ്ണമായി മനസ്സിലാക്കിയതായും സ്വയം സംരക്ഷിക്കാനും രാജ്യത്തിന്റെ പ്രദേശവും പരമാധികാരം എന്നിവ സംരക്ഷിക്കാനുമുള്ള അവകാശത്തിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ചതായും കൊളംബിയന്‍ പ്രതിനിധികളും പറഞ്ഞു.
Read more
കൊളംബിയയുടെ നിലപാടിലുണ്ടായ മാറ്റത്തെ കുറിച്ച് യുഎസിലേക്കുള്ള ഇന്ത്യയുടെ മുന്‍ അംബാസഡറും ബിജെപി നേതാവുമായ തരണ്‍ജീത് സിങ് സന്ധുവും വ്യക്തമാക്കി. കൊളംബിയയുടെ ആക്ടിങ് ഫോറിന്‍ മിനിസ്റ്ററുമായി പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തുകയും കൊളംബിയയുടെ ശ്രദ്ധയില്‍പ്പെടാത്ത വിഷയങ്ങളുള്‍പ്പെടെ അവതരിപ്പിക്കുകയും ചെയ്തതായും സന്ധു വ്യക്തമാക്കി. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള വിശദീകരണത്തില്‍ പാകിസ്താനെതിരേ ആക്രമണത്തിന് ഇന്ത്യ മുതിര്‍ന്നതിലുള്ള വാസ്തവസ്ഥിതി മനസ്സിലാക്കാനായതായും ഇന്ത്യയുമായുള്ള ചര്‍ച്ച തുടരുന്നതില്‍ പൂര്‍ണ വിശ്വാസമുള്ളതായും കൊളംബിയയുടെ വിദേശകാര്യ സഹമന്ത്രി റോസ യൊലാന്‍ഡ വില്ലവിസെന്‍സിയോയും പ്രതികരിച്ചു.