കോയമ്പത്തൂരില്‍ ലക്ഷ്യമിട്ടത് ശ്രീലങ്കയിലേതിന് സമാനമായ ആക്രമണം; കേസ് എന്‍.ഐ.എയ്ക്ക്

കോയമ്പത്തൂരില്‍ കാര്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ ലക്ഷ്യമിട്ടത് ശ്രീലങ്കയിലെ ഈസ്റ്റര്‍ദിന ചാവേര്‍ സ്‌ഫോടനത്തിനു സമാനരീതിയിലുള്ള ആക്രമണമെന്ന് റിപ്പോര്‍ട്ട്. കോയമ്പത്തൂര്‍ നഗരത്തിലെ പ്രധാനപ്പെട്ട രണ്ട് ആരാധനാലയങ്ങളില്‍ ഒന്നിനുമുന്നില്‍ സ്‌ഫോടനം നടത്താനായിരുന്നു ലക്ഷ്യമിട്ടതെന്ന് പൊലീസിനു വിവരം കിട്ടി. മുമ്പും ഇയാള്‍ ഈ ആരാധനാലയം ആക്രമിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പൊലീസ് പദ്ധതി തകര്‍ക്കുകയായിരുന്നു. കേസ് എന്‍ഐഎ ഏറ്റെടുക്കും.

ഐ.എസ് കേസുമായി ബന്ധപ്പെട്ടു നിലവില്‍ കേരളത്തിലെ ജയിലില്‍ കഴിയുന്ന മുഹമ്മദ് അസ്ഹറുദ്ദീന്റെ ഉറ്റ കൂട്ടുകാരനാണ് മുബീന്‍. ലങ്കയിലെ ഈസ്റ്റര്‍ ദിന ബോംബാക്രമണത്തിന്റെ സൂത്രധാരനെന്നു കരുതുന്ന സഹ്്‌റാന്‍ ഹാഷിം മുബീന്റെ ഫെയ്‌സ് ബുക്ക് സുഹൃത്തായിരുന്നു. ഇക്കാര്യം അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധയില്‍പെട്ടതോടെയാണ് ഇയാളെ നിരീക്ഷണത്തിലാക്കിയത്. അതേസമയം പൊട്ടിത്തെറിച്ചതു പെട്രോള്‍ കാറാണെന്നു സ്ഥിരീകരിച്ചു. പാചകവാതക സിലിണ്ടറുകള്‍ കാറിനുള്ളില്‍ നിറച്ചത് സ്‌ഫോടനത്തിന്റെ തീവ്രത വര്‍ധിപ്പിക്കാനായിരുന്നുവെന്നാണ് വിലയിരുത്തല്‍.

സ്‌ഫോടനം നടക്കുന്നതിനു ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് മുബീന്റെ ഉക്കടത്തെ വീട്ടില്‍ നിന്നു കാറിലേക്കു സാധനങ്ങള്‍ കയറ്റുന്നതാണിത്. എന്താണു കാറില്‍ കയറ്റിയതെന്നു കണ്ടെത്താനായിട്ടില്ല. ഇതിനായുള്ള അന്വേഷണം തുടരുകയാണ്. മുബീന്റെ ഫോണ്‍ കണ്ടെടുത്തതായും ഇതിലെ നമ്പറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതായും തമിഴ്‌നാട് ഡി.ജി.പി അറിയിച്ചു.