മൊറട്ടോറിയത്തിന്റെ കാലാവധി ഇന്ന് അവസാനിക്കും, നീട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ കത്ത്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബാങ്ക് വായ്പകൾക്ക് ഏർപ്പെടുത്തിയ മൊറട്ടോറിയത്തിന്റെ കാലാവധി ഇന്ന് അവസാനിക്കും. ഡിസംബർ 31 വരെ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്ക് കേരളം കത്തെഴുതി. മറ്റു സംസ്ഥാനങ്ങളും ആവശ്യം ഉന്നയിച്ചിട്ടുണ്ടെങ്കിലും കേന്ദ്രം പ്രതികരിച്ചിട്ടില്ല. മാര്‍ച്ച്‌ ഒന്ന് മുതലുള്ള തിരിച്ചടവുകള്‍ക്ക് മൂന്നു മാസത്തേക്കാണ് നേരത്തേ മൊറട്ടോറിയം പ്രഖ്യാപിച്ചത്. പിന്നീടിത് മൂന്ന് മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. അതേസമയം മൊറട്ടോറിയം നീട്ടേണ്ടതില്ലെന്നാണു റിസർവ് ബാങ്കിന്റെ നിലപാട്.

മൊറട്ടോറിയം നീട്ടാൻ റിസർവ് ബാങ്കിനോട് ആവശ്യപ്പെടണമെന്നും ഈ കാലയളവിലെ ഭീമമായ പലിശയിൽ ഇളവു നൽകണമെന്നും കേന്ദ്രത്തോട് അഭ്യർത്ഥിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രണ്ടു തവണകളായാണ് ആറ് മാസത്തെ മൊറട്ടോറിയം ഏർപ്പെടുത്തിയത്. കാലാവധി നീട്ടി നൽകിയില്ലായെങ്കിൽ സെപ്റ്റംബർ ഒന്നുമുതൽ വായ്പകൾ തിരിച്ചടച്ച് തുടങ്ങണം. മൊറട്ടോറിയം തിരഞ്ഞെടുത്തവർക്ക് ഈ കാലയളവിലെ പലിശ കൂടി തിരിച്ചടവ് തുകയിൽ ഉൾപ്പെടും.

ഈ സാഹചര്യത്തിൽ പലിശയ്ക്കു മേൽ പലിശ വരുന്നതോടെ പ്രതിമാസ തിരിച്ചടവു തുക വർദ്ധിക്കും. മൊറട്ടോറിയം കാലയളവിൽ പലിശയും കൂട്ടുപലിശയും ഈടാക്കുന്നതു ചോദ്യം ചെയ്തുള്ള കേസ് സുപ്രീംകോടതി അടുത്ത മാസം ഒന്നിനു വീണ്ടും പരിഗണിക്കും. ഈ വിഷയത്തിൽ ഇന്ന് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.

Read more

മൊറട്ടോറിയം കാലയളവിലെ പലിശ മാത്രം 2 ലക്ഷം കോടി രൂപ വരുമെന്നാണു റിസർവ് ബാങ്ക് സുപ്രീംകോടതിയെ അറിയിച്ച കണക്ക്.  മൊറട്ടോറിയം തിരഞ്ഞെടുത്തതിനാൽ സംഭവിച്ച വായ്പാ മുടക്കം ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കില്ല. എന്നാൽ, സെപ്റ്റംബർ മുതൽ മുടങ്ങിയാൽ ബാധിക്കും.