ഉത്തരാഖണ്ഡിലെ മേഘവിസ്‌ഫോടനം; 8 സൈനികർ അടക്കം നൂറോളംപേരെ കാണാതായി, രക്ഷാപ്രവർത്തനം തുടരുന്നു

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ഇന്നലെ ഉച്ചയോടെ ഉണ്ടായ മേഘവിസ്‌ഫോടനത്തെ തുടർന്ന് ഖീർ നദിയിലുണ്ടായ മിന്നൽ പ്രളയത്തിൽപ്പെട്ടവർക്കായുള്ള തെരച്ചിൽ തുടരുന്നു. നാല് പേരുടെ മരണം ഇന്നലെ സ്ഥിരീകരിച്ചിരുന്നു. 130പേരെ രക്ഷപ്പെടുത്തി. 8 സൈനികർ അടക്കം നൂറോളംപേരെ കാണാതായിട്ടുണ്ട്.

ഗംഗോത്രിയിലേക്കുളള വഴിയിലെ പ്രധാന ഇടത്താവളമായ ധാരാലിയിൽ നിരവധി ഹോട്ടലുകളും റെസ്‌റ്റോറന്റുകളും ഹോംസ്‌റ്റേകളുമുണ്ട്. മേഘവിസ്ഫോടനം ഈ പ്രദേശത്ത് കനത്ത നാശമാണ് വിതച്ചത്. സെനിക ക്യാമ്പ് ഒലിച്ചുപോയെന്ന റിപ്പോർട്ടാണ് ഇന്നലെ രാത്രിയോടെ പുറത്തുവന്നത്. പ്രദേശത്ത് 200 ലധികം പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.

കാണാതായവരുടെ ജീവൻ രക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണന എന്ന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി വ്യക്തമാക്കി. നിലവിൽ പ്രളയബാധിത പ്രദേശത്തെ കാര്യങ്ങൾ ഏകീകരിക്കുന്നതിനുള്ള അടിയന്തര യോഗം ചേർന്നിരിക്കുകയാണ് സംസ്ഥാന ദുരന്ത നിവാരണ സേന. പ്രളയത്തിൽ ഉത്തരാഖണ്ഡിലെ പുരാതന ശിവക്ഷേത്രമായ കൽപ കേദാറിന്റെ ബാക്കി അവശിഷ്ടങ്ങൾ ഖീർ നദിയിൽ കണ്ടെത്തി എന്നും സൂചനകൾ പുറത്തുവരുന്നു.

Read more

പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. പലയിടത്തും മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഉത്തരകാശി – ദരാലി റോഡ് ഒലിച്ചു പോയി. റോഡുകൾ തകർന്നതും മോശം കാലാവസ്ഥയും കുത്തനെയുളള ഭൂപ്രദേശം എന്നിവയെല്ലാം രക്ഷാപ്രവർത്തനം ദുഷ്കരമാക്കുകയാണ്. പ്രദേശത്ത് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നദീതിരങ്ങളിലുള്ളവരോട് മാറിത്താമസിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.