ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങ്; 21 പാര്‍ട്ടികളെ ക്ഷണിച്ച് കോണ്‍ഗ്രസ്; ആംആദ്മി അടക്കം മൂന്ന് പാര്‍ട്ടികള്‍ക്ക് ക്ഷണമില്ല

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങ് പ്രതിപക്ഷ ഐക്യ വേദിയാക്കി മാറ്റാന്‍ കോണ്‍ഗ്രസ്. സമാപന ചടങ്ങിലേക്ക് ഇടത് പാര്‍ട്ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന, എന്‍സിപി യടക്കം 21 പാര്‍ട്ടികളെയാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ക്ഷണിച്ചിട്ടുള്ളത്.

തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ഡിഎംകെ, സിപിഎം, സിപിഐ, ജെഡിയു, ശിവസേന (താക്കറെ), എന്‍സിപി, ജെഎംഎം, ആര്‍ജെഡി, പിഡിപി, നാഷനല്‍ കോണ്‍ഫറന്‍സ്, ടിഡിപി, ബിഎസ്പി, ആര്‍എല്‍എസ്പി, എച്ച്എഎം, എംഡിഎംകെ, വിസികെ, മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ്എം, ആര്‍എസ്പി എന്നിവയ്ക്കാണ് ക്ഷണം.

എന്നാല്‍ സമാപന ചടങ്ങിലേക്ക് ആം ആദ്മി പാര്‍ട്ടി അടക്കമുള്ള മൂന്ന് പാര്‍ട്ടികളെ ക്ഷണിച്ചിട്ടില്ല. എഎപിക്ക് പുറമേ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു നയിക്കുന്ന ഭാരത് രാഷ്ട്ര സമിതി, ഗുലാം നബി ആസാദിന്റെ ഡമോക്രറ്റിക് പാര്‍ട്ടി എന്നിവര്‍ക്കാണ് ക്ഷണമില്ലാത്തത്.

ഈ മാസം 30ന് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ 75ാം വാര്‍ഷികദിനത്തില്‍ ശ്രീനഗറിലാണു യാത്ര സമാപിക്കുന്നത്. ഭാരത് ജോഡോ യാത്രയുമായി സഹകരിച്ചവര്‍ക്കും, പ്രതിപക്ഷ ഐക്യ ആഹ്വാനവുമായി രാഹുല്‍ ഗാന്ധി എഴുതിയ കത്തിനോട് പ്രതികരിച്ചവര്‍ക്കും മാത്രമേ ക്ഷണമുള്ളൂവെന്നാണ് എഐസിസിയുടെ വിശദീകരണം.