ചീഫ് ജസ്റ്റിസിന് എതിരെ സ്ത്രീകളുടെ പ്രതിഷേധം; സുപ്രീം കോടതി പരിസരത്ത് നിരോധനാജ്ഞ

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കിയ സംഭവത്തില്‍ വനിതാ കൂട്ടായ്മ നടത്തിയ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രീം കോടതി പരിസരത്ത് നിരോധനാജ്ഞ. സുപ്രീം കോടതിക്ക് മുമ്പില്‍ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് കോടതിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ചീഫ് ജസ്റ്റിസിനെതിരെ സുപ്രീം കോടതി മുന്‍ ജീവനക്കാരി ഉന്നയിച്ച ലൈംഗിക ആരോപണത്തില്‍ കഴമ്പില്ലെന്ന് ജസ്റ്റിസ് എസ്. എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഇന്നലെ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് വനിതാ കൂട്ടായ്മ പ്രതിഷേധവുമായി എത്തിയത്. സമരം നടത്തിയ ഇരുപത്തിയഞ്ചോളം പേരെ സുപ്രീം കോടതിയ്ക്ക് മുമ്പില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. സുപ്രീം കോടതിയ്ക്ക് പുറത്ത് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

വനിതാസംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തരും അടങ്ങിയ വാട്‌സ്ആപ്പ് ഗ്രൂപ്പാണ് സുപ്രീം കോടതിക്ക് മുന്നില്‍ പ്രതിഷേധം ആഹ്വാനം ചെയ്തത്. ഒരു വിഭാഗം അഭിഭാഷകരും പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തി.

ലൈംഗിക പീഡനപരാതി തള്ളിയതിനെതിരെ പരാതിക്കാരി തന്നെ രംഗത്തെത്തിയിരുന്നു. നടപടിയില്‍ കടുത്ത നിരാശയും ദുഃഖവുമുണ്ടെന്നാണ് അവര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. താന്‍ ഭയപ്പെട്ടതു തന്നെ സംഭവിച്ചുവെന്നും ഉന്നത ജുഡീഷ്യറിയില്‍ നിന്നും നീതിയും പരിഹാരവും ലഭിക്കുമെന്ന പ്രതീക്ഷ തകര്‍ന്നെന്നും പരാതിക്കാരിയായ 35-കാരി പറഞ്ഞിരുന്നു.